പ്രധാനമന്ത്രി മോദി സമ്മാനിച്ച കാളിയുടെ കിരീടം മോഷണം പോയി; സംഭവം ബം​ഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

Update: 2024-10-11 08:18 GMT

ധാക്ക: 2021ലെ ബം​ഗ്ലാദേശ് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ കിരീടം മോഷണം പോയി. സത്ഖിരയിലെ ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്നാണ് മോഷണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിന് ശേഷം മോഷണം നടന്നത്. വി​ഗ്രഹത്തിന്റെ തലയിൽ നിന്ന് കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാരാണ് കണ്ടെത്തിയത്. 2021 മാർച്ച് 27 നാണ് മോദി ക്ഷേത്രം സന്ദർശിച്ചത്.

മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണവും വെള്ളിയും കൊണ്ടാണ് കിരീടം നിർമിച്ചിരിക്കുന്നത്.

ചരിത്രപരമായി പ്രാധാന്യമുള്ള ജശോരേശ്വരി ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു പുരാണങ്ങളിലെ വിവിധ ഐതിഹ്യങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും സതി ദേവിയുടെ ഭാഗങ്ങൾ വീണതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.

Tags:    

Similar News