ഹൈവേയിലെ പരിശോധനക്കിടെ ട്രക്കിനുള്ളിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകൾ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കൊക്കെയ്ൻ; അമേരിക്കയിൽ 2 ഇന്ത്യൻ ഡ്രൈവർമാർ പിടിയിൽ

Update: 2026-01-08 15:11 GMT

ഇൻഡ്യാന: അമേരിക്കയിലെ ഇൻഡ്യാനയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ കൊക്കെയ്നുമായി രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെ പിടികൂടി ഇൻഡ്യാന സ്റ്റേറ്റ് പോലീസ്. 58 കോടി രൂപ വിലമതിക്കുന്ന 309 പൗണ്ട് (ഏകദേശം 140 കിലോഗ്രാം) കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.  ഗുർപ്രീത് സിംഗ് (25), ജസ്വീർ സിംഗ് (30) എന്നിവരാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്ന് 1,13,000-ത്തിലധികം അമേരിക്കക്കാരുടെ ജീവൻ അപഹരിക്കാൻ ശേഷിയുള്ളതാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

ഹൈവേയിൽ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ട്രക്കിനുള്ളിലെ സ്ലീപ്പർ ബർത്തിൽ പുതപ്പുകൊണ്ട് മൂടിയ നിലയിൽ കാർഡ്ബോർഡ് ബോക്സുകളിലായാണ് ഇവർ കൊക്കെയ്ൻ ഒളിപ്പിച്ചിരുന്നത്. സ്നിഫർ ഡോഗ് യൂണിറ്റ് നൽകിയ സൂചനയെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായവരെ പുട്ട്നം കൗണ്ടി ജയിലിലേക്ക് മാറ്റി.

പ്രതികൾ രണ്ടുപേരും നിയമവിരുദ്ധമായാണ് അമേരിക്കയിൽ പ്രവേശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗുർപ്രീത് സിംഗ് 2017 മാർച്ചിൽ കാലിഫോർണിയ വഴിയും ജസ്വീർ സിംഗ് 2023 മാർച്ചിൽ അരിസോണ വഴിയുമാണ് അനധികൃതമായി അതിർത്തി കടന്നത്. ഇതിൽ ഗുർപ്രീത് സിംഗ് കഴിഞ്ഞ മാസം മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നെങ്കിലും അന്ന് വിട്ടയക്കപ്പെട്ടിരുന്നു.

മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കടുത്ത ക്രിമിനൽ ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, പിടിയിലായവരെ നാടുകടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തെത്തിയ ഇവർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച കാലിഫോർണിയ സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സാങ്ച്വറി സിറ്റി നയങ്ങൾ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലോഗ്ലിൻ കുറ്റപ്പെടുത്തി. 

Tags:    

Similar News