ഉയർന്ന അളവിൽ പ്രമേഹം; പിന്നാലെ ഹൃദയസംബന്ധമായ രോഗവും ബാധിച്ചു; മുൻ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ (76) ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണം സംഭവിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മർദ്ദവും ഷുഗർ ലെവലും ഉയർന്നതായി ഡോക്ടർമാർ അറിയിച്ചു.
അധികാരത്തിലിരിക്കെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ റെനിലിനെ ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൊളംബോയിലെ വേലിക്കാട ജയിലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം ഇന്നലെ അദ്ദേഹത്തെ കൊളംബോ നാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
റെനിലിന് ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 2023ൽ ലണ്ടനിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി റെനിൽ വിക്രമസിംഗെ സർക്കാർ ഖജനാവിലെ 1.6 കോടി ശ്രീലങ്കൻ രൂപ ദുരുപയോഗം ചെയ്തെന്നാണ് പ്രധാന ആരോപണം. എന്നാൽ, യാത്രയ്ക്ക് സർക്കാർ പണം ഉപയോഗിച്ചില്ലെന്ന് റെനിൽ അവകാശപ്പെടുന്നു. ഇതിനിടെ, ജയിൽ അധികൃതർ റെനിലിന് വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിച്ചുനൽകാൻ അനുമതി നൽകിയിട്ടുണ്ട്.