ഇങ്ങനെ ചെയ്താൽ അവയോടുള്ള അമിതാസക്തി കുറയ്ക്കാൻ പറ്റും; മുതിർന്നവർക്ക് നല്ല ഉറക്കവും കിട്ടും; ജപ്പാനിൽ മൊബൈല്‍ ഫോൺ ഉപയോഗത്തിന് പരിധി നിശ്ചയിക്കാൻ നിർദ്ദേശം
ടോക്കിയോ: ജപ്പാനിലെ ടൊയോയേക്ക് നഗരം മൊബൈൽ ഫോൺ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചു. 69,000-ത്തോളം താമസക്കാർക്ക് വേണ്ടിയുള്ള ഈ നീക്കം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. സ്മാർട്ട്ഫോണുകളോടുള്ള അമിതമായ ആശ്രിതത്വം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽപരമായ ആവശ്യങ്ങൾക്കും പഠനത്തിനുമുള്ള സമയങ്ങളിൽ ഈ രണ്ട് മണിക്കൂർ പരിധി ബാധകമായിരിക്കില്ലെന്ന് നഗരസഭ മേയർ മസാഫുമി കോക്കി വ്യക്തമാക്കി. ഈ നിയമം കർശനമായി നടപ്പാക്കില്ലെന്നും, മറിച്ച് ഉപയോക്താക്കളെ സ്ക്രീൻ സമയം ശരിയായി കൈകാര്യം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല. "രണ്ട് മണിക്കൂർ പരിധി വെറുമൊരു മാർഗ്ഗനിർദ്ദേശം മാത്രമാണ്. ഇത് നഗരവാസികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്താനോ അടിച്ചേൽപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല," മേയർ പ്രസ്താവനയിൽ പറഞ്ഞു.
ഓൺലൈൻ പഠനം, വ്യായാമം ചെയ്യുമ്പോൾ വീഡിയോ കാണുന്നത്, ഇ-സ്പോർട്സ് പരിശീലനം തുടങ്ങിയ കാര്യങ്ങൾക്ക് ഈ പരിധി ബാധകമായിരിക്കില്ല. മൊബൈൽ ഫോണുകൾ ഉപകാരപ്രദമാണെങ്കിലും, അവയോടുള്ള അമിതാസക്തി കാരണം ചില കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും, മുതിർന്നവർക്ക് ഉറക്കവും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും നഷ്ടപ്പെടുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.