'ഇനി ഉടുതുണി ഇല്ലാതെ പുറത്തിറങ്ങരുത്..'; ഭക്ഷണം കഴിക്കാൻ മോശം രീതിയിൽ വസ്ത്രം ധരിച്ചെത്തി; സഞ്ചാരികളായ ചൈനീസ് യുവതികൾക്ക് പണി കൊടുത്ത് ജപ്പാനിലെ ഒരു റെസ്റ്റോറെന്റ്

Update: 2025-10-28 09:26 GMT

കോബെ: ജപ്പാനിലെ കോബെയിലുള്ള ഒരു പ്രശസ്തമായ റെസ്റ്റോറന്റിൽ നിന്ന് 'അനുചിതമായ' വസ്ത്രധാരണം കാരണം രണ്ട് ചൈനീസ് വിനോദസഞ്ചാരികളായ സ്ത്രീകളെ പുറത്താക്കിയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഓഗസ്റ്റ് അവസാനത്തോടെ നടന്ന ഈ സംഭവം അടുത്തിടെയാണ് ജപ്പാനിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടിയത്.

സ്പോർട്‌സ് വെസ്റ്റുകളും അയഞ്ഞ ട്രൗസറുകളും ധരിച്ചാണ് ഇവർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. എന്നാൽ, റെസ്റ്റോറൻ്റ് ഉടമയും ജീവനക്കാരും തങ്ങളോട് വളരെ മോശമായി പെരുമാറിയതായി യുവതികൾ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിൽ ആരോപിക്കുന്നു. റെസ്റ്റോറൻ്റ് ഉടമ ഇവരെ കണ്ടയുടൻ "വേനൽക്കാലം കഴിഞ്ഞു, ഇനി നഗ്നരായി പുറത്തിറങ്ങേണ്ട കാര്യമില്ല," എന്ന് പറഞ്ഞ് ആക്ഷേപിച്ചതായും ഇവർ പറയുന്നു.

തങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ജീവനക്കാർ ചോപ്‌സ്റ്റിക്കുകളും പാത്രങ്ങളും എടുത്തു മാറ്റിയതായും, പണം നൽകാനായി ചെന്നപ്പോൾ റെസ്റ്റോറൻ്റ് മാനേജർ അവഗണിച്ചതായും യുവതികൾ പരാതിപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ, ഈ റെസ്റ്റോറൻ്റിൻ്റെ ഗൂഗിൾ റിവ്യൂകളിൽ സമാനമായ മോശം അനുഭവങ്ങളെക്കുറിച്ച് നിരവധി ഉപഭോക്താക്കൾ, പ്രത്യേകിച്ച് ഏഷ്യൻ വംശജരായവർ, പരാതി ഉന്നയിച്ചിട്ടുള്ളതായി കണ്ടെത്തി.

സംഭവം വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദമാണോ അതോ വംശീയ വിവേചനമാണോ എന്ന് സംബന്ധിച്ച് പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ വസ്ത്രധാരണത്തെക്കാൾ അവരുടെ വംശീയ പശ്ചാത്തലം തിരിച്ചറിഞ്ഞാണ് റെസ്റ്റോറന്റ് അധികൃതർ വിവേചനപരമായി പെരുമാറിയതെന്ന് പലരും ആരോപിക്കുന്നു.

Tags:    

Similar News