പ്രകൃതിയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് ലോക രാജ്യങ്ങൾ; അതിശൈത്യം പിടിമുറുക്കിയ ന്യൂയോർക്കിൽ 18 മരണം; ജപ്പാനിലും സ്ഥിതി അതീവ ഗുരുതരം; കാനഡയിൽ വിമാനങ്ങൾ റദ്ദാക്കി
ഒട്ടാവ: കനത്ത അതിശൈത്യത്തിൻ്റെ പിടിയിൽ ലോകരാജ്യങ്ങൾ. ജപ്പാനിൽ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും ശൈത്യത്തിലുമായി മരണം 46 ആയി ഉയർന്നു. ന്യൂയോർക്ക് സിറ്റിയിൽ കഠിനമായ തണുപ്പിൽ 18 പേർ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. കാനഡയിൽ വ്യാപകമായി വിമാനങ്ങൾ റദ്ദാക്കുകയും വിവിധ നഗരങ്ങളിൽ ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
ജപ്പാനിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇതുവരെ 558 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഞ്ഞുമൂടി വടക്കൻ മേഖലകളിൽ ഗതാഗതം പൂർണമായും നിലച്ചതോടെ ജനജീവിതം സ്തംഭിച്ച നിലയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
യു.എസിൽ പല മേഖലകളിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. 1961-ന് ശേഷമുള്ള ഏറ്റവും കഠിനമായ തണുപ്പാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിശൈത്യം കാരണം ആളുകൾ തണുത്തുറഞ്ഞ് മരിക്കുന്ന സാഹചര്യമാണുള്ളതെന്ന ആശങ്കാജനകമായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കാനഡയിൽ കടുത്ത് ശൈത്യത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടമായി റദ്ദാക്കി. കഴിഞ്ഞ ദിവസം മാത്രം 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ, ഒട്ടാവ, എഡ്മണ്ടൺ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളെയാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചത്. പല വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത്.