മുപ്പത് വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; എണ്‍പത്തിനാലുകാരനായ മുന്‍ സ്വാന്‍സി ബിഷപ്പിനെ നാല് വര്‍ഷത്തേക്ക് ജയിലിലടച്ചു കോടതി; ബ്രിട്ടീഷ് സഭയെ നാണം കെടുത്തി ആന്റണി പിയേഴ്‌സിന്റെ തടവ്

മുന്‍ സ്വാന്‍സി ബിഷപ്പിനെ നാല് വര്‍ഷത്തേക്ക് ജയിലിലടച്ചു കോടതി

Update: 2025-03-13 03:01 GMT

ലണ്ടന്‍: ബ്രിട്ടനില്‍ മുപ്പത് വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കണ്ടെത്തിയ ആംഗ്ലിക്കന്‍ ബിഷപ്പിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സ്വാന്‍സി ആന്‍ഡ് ബ്രെകോണില്‍ നിന്നും ബിഷപ്പ് ആയി വിരമിച്ച ആന്റണി പിയേഴ്സ് എന്ന 84 കാരനാണ് സംഭവത്തിലെ വില്ലന്‍. 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടിയെ അഞ്ച് തവണ പീഡിപ്പിച്ചെന്ന വസ്തുത കഴിഞ്ഞ മാസം കോടതിയില്‍ തെളിഞ്ഞിരുന്നു. ഇപ്പോള്‍ മദ്ധ്യവയസിലെത്തിയ ഇര 2023 ല്‍ ആയിരുന്നു സംഭവം വെയ്ല്‍സിലെ പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും പിയേഴ്സിനെ സ്വാന്‍സീ ക്രൗണ്‍ കോടതി നേരത്തേ മുന്‍ ബിഷപ്പിനെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇരയോട് ക്ഷമാപണം നടത്തിയ വെയ്ല്‍സിലെ സഭ, ബിഷപ്പിന്റെ എല്ലാ വൈദിക പദവികളും എടുത്തു കളയുന്നതായി പ്രഖ്യാപിച്ചിരുന്നു. ആന്റണി പിയേഴ്സ് മു്പ്പത് വര്‍ഷം മുമ്പ് പള്ളിയിലെ വൈദികന്‍ ആയിരുന്ന കാലത്താണ് സംഭവം നടന്നത്. പള്ളിയില്‍ ഓര്‍ഗന്‍ വായിക്കാന്‍ വരുമായിരുന്ന ആണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

പ്രത്യാഘാതങ്ങളെ ഭയന്നാണ് കുട്ടി അന്ന് ആരോടും ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് എന്നാണ് കോടതിയില്‍ വ്യക്തമായത്. 1993 ലും ആന്റണി പിയേഴ്സിന് എതിരെ ഇത്തരം ഒരു ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡനത്തിന് ഇരയായ വ്യക്തി അന്ന് പരാതി നല്‍കിയിരുന്നില്ല. 17 വര്‍ഷത്തിന് ശേഷം സംഭവം പുറത്തു വന്നപ്പോള്‍ ഇര മരിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ പിയേഴ്സ് അന്ന് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

1999 ലാണ് ഇയാള്‍ ബിഷപ്പായി നിയമിതനായത്. 2002 ല്‍ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷചടങ്ങുകളോട് അനുബന്ധിച്ചുളള പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ആന്റണി പിയേഴ്സും പങ്കെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ലിവര്‍പൂളിലെ ബിഷപ്പായിരുന്ന ഡോ.ജോണ്‍ പെരുമ്പാലത്തിന് എതിരെ രണ്ട് സ്ത്രീകള്‍ ലൈംഗിക പീഡനം നടത്തിയതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഷപ്പ് സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. പരാതി നല്‍കിയ ഒരാള്‍ വനിതാ ബിഷപ്പായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

എന്നാല്‍ ബിഷപ്പ് ആരോപണം നിഷേധിച്ചിരുന്നു. ആന്റണി പിയേഴ്സിന്റെ ആരോഗ്യനില ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്നും ജയിലില്‍ വെച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പറയപ്പെടുന്നത്. 1980 കളില്‍ സ്വാന്‍സിയിലെ വെസ്റ്റ് ക്രോസിലെ ഹോളി ക്രോസ് പള്ളിയില്‍ വികാരിയായിരുന്ന അദ്ദേഹം. ഇര കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആ കുട്ടിയുടെ കുടുംബവുമായി വൈദികന്‍ സൗഹൃദത്തിലുമായിരുന്നു.

കുട്ടിയെ ഇയാള്‍ നിരന്തരമായി മോശമായ ഉദ്ദേശ്യത്തോടെ കെട്ടിപ്പിടിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. പീഡനത്തിന്റെ ഫലമായി ഇരകൗമാരപ്രായത്തില്‍ തന്നെ മദ്യപാനി ആകുകയും ആത്മഹത്യാ പ്രവണത കാട്ടുകയും ചെയ്തിരുന്നു. തന്റെ ജീവിതം ഇത്തരത്തില്‍ മാറിയതിന് പൂര്‍ണ ഉത്തരവാദി ആന്റണി പിയേഴ്സ മാത്രമാണെന്ന് ഇര കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പിയേഴ്‌സിന് ഹൃദയത്തിനും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹീത്ത് എഡ്വേര്‍ഡ്സ് പറഞ്ഞു. കോടതി ശിക്ഷ വിധിച്ചപ്പോള്‍ മുന്‍ ബിഷപ്പ് യാതൊരു ഭാവഭേദവുമില്ലാതെ കേട്ടുനില്‍ക്കുകയായിരുന്നു. സ്വാന്‍സിയിലെയും ബ്രെക്കോണിലെയും ഇപ്പോഴത്തെ ബിഷപ്പ് റവ. ജോണ്‍ ലോമാസ് പറഞ്ഞത് പിയേഴ്സ് ചെയ്തത് നിന്ദ്യമായ കുറ്റകൃത്യവും വിശ്വാസ വഞ്ചനയും ആണെന്നാണ്.

Tags:    

Similar News