ട്രെയിന്‍ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി; ആറ് ആനകള്‍ക്ക് ദാരുണാന്ത്യം; രണ്ട് ആനകള്‍ക്ക് പരിക്ക്; യാത്രക്കാര്‍ക്ക് പരിക്കൊന്നുമില്ല; രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണിതെന്ന് അധികൃതര്‍

Update: 2025-02-21 05:30 GMT

കൊളംബോ: ട്രെയിന്‍ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റി ആറ് ആനകള്‍ക്ക് ദാരുണാന്ത്യം. ആനകള്‍ക്ക് ഇടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറുകയായിരുന്നു. ശ്രീലങ്കിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഈ ആനകള്‍ക്ക് ചികിത്സ തുടരുകയാണ്. അതേമസയം ട്രെയിനിലെ യാത്രക്കാര്‍ക്ക് പരിക്കൊന്നുമില്ല. കൊളംബോയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹബറാനയിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങള്‍ക്ക് പരിക്കേറ്റതില്‍ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ട്രെയിനുകള്‍ ഇടിച്ച് ആനകള്‍ക്ക് പരിക്കുകള്‍ ഏല്‍ക്കുന്നതും കൊല്ലപ്പെടുന്നതും ശ്രീലങ്കയില്‍ അത്ര സാധാരണമല്ല. മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ് ശ്രീലങ്ക. കഴിഞ്ഞ വര്‍ഷം മാത്രം 170 ആളുകളും 500 ആനകളുമാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 20 ആനകള്‍ ട്രെയിനുകള്‍ തട്ടിയാണ് കൊല്ലപ്പെട്ടത്. വനമേഖലയിലെ കയ്യേറ്റങ്ങള്‍ ഏറുന്നതിന് പിന്നാലെയാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ പതിവായി എത്തുന്നതിന് കാരണമായി നിരീക്ഷിക്കപ്പെടുന്നത്.

വനമേഖലയ്ക്ക് സമീപത്ത് കൂടിയുള്ള റെയില്‍ പാളങ്ങളിലൂടെ പോകുന്ന സമയത്ത് ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ഹോണുകള്‍ മുഴക്കണമെന്നും ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2018ല്‍ ഗര്‍ഭിണിയായ ആനയും രണ്ട് കുഞ്ഞുങ്ങളും ഹബാരനയില്‍ ട്രെയിന്‍ തട്ടി കൊല്ലപ്പെട്ടിരുന്നു. 7000 ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ബുദ്ധമത ഭൂരിപക്ഷ മേഖലയില്‍ ആനകള്‍ നിയമപ്രകാരം സംരക്ഷിത ജീവിയാണ്. കാട്ടാനകളെ കൊല്ലുന്നത് കടുത്ത ശിക്ഷയ്ക്കും പിഴയ്ക്കും ഇവിടെ കാരണമാണ്.

Tags:    

Similar News