ആയത്തൊള്ള ഖൊമേനിക്ക് ഒപ്പം ചേര്‍ന്ന് ഷാ ഭരണത്തിനെതിരെ പൊരുതിയവരില്‍ കമ്യൂണിസ്റ്റുകളും; അധികാരം കിട്ടിയപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചമര്‍ത്തിയത് ക്രൂരമായി; 83-ല്‍ നിരോധനം 88-ല്‍ കൂട്ടക്കൊല; പിണറായി പുകഴ്ത്തുന്ന ഇറാനില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ചത്!

Update: 2025-06-13 15:52 GMT

പ്പോള്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വാര്‍ത്തയാണ്, തങ്ങളുടെ സുരക്ഷക്ക് ഭീഷണിയായ ഇറാനെ ഇസ്രയേല്‍ ആക്രമിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കമ്യൂണിസ്റ്റുകള്‍ ഈ വിഷയത്തില്‍ ഇറാന് ഒപ്പമാണ്. ''ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ഒരു നാടാണ് അത്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്', . ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.''- പിണറായി പറയുന്നു.

ഇസ്രായേല്‍ സമാധാനത്തിനു ഭീഷണിയായ ഭൂലോക റൗഡി രാഷ്ട്രമെന്നാണ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റലൂടെയാണ് മന്ത്രി ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. 'ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാര്‍ഹം,' എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇങ്ങനെ ഇടതുപക്ഷം പൂര്‍ണ്ണമായും ഇറാന്‍പക്ഷത്തുനില്‍ക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം, ഇറാനിലെ കമ്യൂണിസ്റ്റുകള്‍ക്ക് എന്താണ് സംഭവിച്ചത് എന്നാണ്. ഇസ്ലാമിക വിപ്ലവത്തിനുശേഷം കമ്യൂണിസ്റ്റുകളുടെ കൂട്ടക്കൊലയാണ് ഇറാനില്‍ നടന്നത്. ഇപ്പോള്‍ അവിടെ അവര്‍ നിരോധിത പാര്‍ട്ടിയാണ്. എന്നാല്‍ ഇസ്രയേലില്‍ ആവട്ടെ ഇന്നും കമ്യുണിസ്റ്റ് പാര്‍ട്ടിയുണ്ട്. എന്നിട്ടും നാലുവോട്ടിനുവേണ്ടി അന്ധമായ ഇസ്രയേല്‍ വിരുദ്ധത പ്രചരിപ്പിക്കയാണ്, കേരളമുഖ്യമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്.

ടുഡെ പാര്‍ട്ടി വളരുന്നു

ദീര്‍ഘകാലത്തെ ചരിത്രമുണ്ട്, ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ടുഡെ പാര്‍ട്ടി ഓഫ് ഇറാന്‍ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇല്ലാതായത്. ഇറാനില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനവും, ഇറാനിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതങ്ങളും ഇതിന് കാരണമായി. 1920-കളില്‍ പേര്‍ഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. വടക്കന്‍ ഇറാനില്‍, സോവിയറ്റ് പിന്തുണയോടെ ഗിലാന്‍ സോവിയറ്റ് റിപ്പബ്ലിക് സ്ഥാപിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അത് വിജയിച്ചില്ല. തുടക്കത്തില്‍ തന്നെ ഇറാനിലെ ഷാ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ നിരോധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. 1931-ല്‍, തൊഴിലാളി സമരങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി പൂര്‍ണ്ണമായി നിരോധിച്ചു.

1941-ല്‍, റഷ്യന്‍-ബ്രിട്ടീഷ് സേനയുടെ ഇറാനിലേക്കുള്ള കടന്നുകയറ്റത്തിന് ശേഷം റസ ഷായുടെ ഭരണത്തിന് അയവ് വന്നപ്പോള്‍, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ഗാമിയായി ടുഡെ പാര്‍ട്ടി ഓഫ് ഇറാന്‍ രൂപീകൃതമായി. ഇതൊരു ബഹുജന പാര്‍ട്ടിയായി വളര്‍ന്നു. തൊഴിലാളികള്‍, ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ ടുഡെ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.മുഹമ്മദ് മൊസാദ്ദഖിന്റെ കാലത്ത് ബ്രിട്ടീഷ്-പേര്‍ഷ്യന്‍ ഓയില്‍ കമ്പനിയെ ദേശസാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ടുഡെ പാര്‍ട്ടി പിന്തുണച്ചു. ഈ കാലയളവില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു.

1953-ല്‍ മുഹമ്മദ് മൊസാദ്ദഖിനെതിരെ നടന്ന അട്ടിമറിക്ക് ശേഷം ടുഡെ പാര്‍ട്ടിയെ ഷാ ഭരണകൂടം അതിശക്തമായി അടിച്ചമര്‍ത്തി. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിലായി, പലരും വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. സൈന്യത്തിലെ കമ്മ്യൂണിസ്റ്റ് സെല്ലുകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയേറ്റു. ഭൂരിഭാഗം നേതാക്കളും കിഴക്കന്‍ യൂറോപ്പിലേക്ക് പലായനം ചെയ്യുകയും, പാര്‍ട്ടിക്ക് ഇറാനില്‍ രഹസ്യമായി പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്തു.

ഇസ്ലാമിക വിപ്ലവത്തിനു ശേഷം

1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ ഷായുടെ ഭരണത്തിനെതിരെ പോരാടുന്നതില്‍ ടുഡെ പാര്‍ട്ടിയും മറ്റ് ഇടതുപക്ഷ ഗ്രൂപ്പുകളും ഒരു പങ്ക് വഹിച്ചു. എന്നാല്‍, വിപ്ലവത്തിന് ശേഷം അധികാരത്തില്‍ വന്ന ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണകൂടം, ആദ്യം തങ്ങളുടെ സഖ്യകക്ഷികളായിരുന്ന ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റുകാരെയും ക്രൂരമായി അടിച്ചമര്‍ത്തി. ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ കമ്മ്യൂണിസത്തെ ഇസ്ലാമിക ഭരണകൂടം അംഗീകരിച്ചില്ല. 1983-ല്‍ ടുഡെ പാര്‍ട്ടി ഔദ്യോഗികമായി നിരോധിക്കപ്പെട്ടു.വ്യാപകമായ അറസ്റ്റുകളും, തടവിലാക്കലും, വധശിക്ഷകളും നടപ്പിലാക്കി. ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെയും ഇടതുപക്ഷക്കാരെയും ഭരണകൂടം ഇല്ലാതാക്കി. 1988-ല്‍ രാഷ്ട്രീയ തടവുകാരെ കൂട്ടക്കൊല ചെയ്തതില്‍ കമ്മ്യൂണിസ്റ്റ് തടവുകാരും ഉള്‍പ്പെട്ടിരുന്നു.

ഇന്നത്തെ ഇറാനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. അംഗങ്ങളാകുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. ചില കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഇപ്പോഴും ഭൂഗര്‍ഭ സംഘടനകളായി അല്ലെങ്കില്‍ വിദേശത്ത് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇറാനിലെ രാഷ്ട്രീയത്തില്‍ അവര്‍ക്ക് കാര്യമായ സ്വാധീനമില്ല. ചുരുക്കത്തില്‍, ഇറാനിലെ കമ്മ്യൂണിസം ഷാ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെയും തുടര്‍ന്ന് ഇസ്ലാമിക വിപ്ലവാനന്തരമുള്ള ഭരണകൂടത്തിന്റെ കടുത്ത നടപടികളെയും അതിജീവിക്കാന്‍ കഴിയാതെ ചരിത്രത്തിന്റെ ഭാഗമായി മാറി. എന്നിട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഇറാനിലെ മതഭരണകൂടത്തിനാണ് പിന്തുണ കൊടുക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അഫ്ഗാനിലെ നജീബുള്ളയടക്കം, ലോകത്ത് എപ്പോഴൊക്കെ ഇസ്ലാമിക ഭരണകൂടംവന്നോ അപ്പോള്‍ ഒക്കെ കമ്യൂണിസ്റ്റ് നേതാക്കളുടെയും തല അറുത്തിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈന്‍ ആയിരിക്കണക്കിന് കമ്യൂണിസ്റ്റുകളെയാണ് കൊന്നൊടുക്കിയത്. പക്ഷേ എന്നിട്ടും സദ്ദാം മരിച്ചിട്ട് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഹര്‍ത്താല്‍ നടത്തി! സിപിഎം നടത്തുന്ന മതപ്രീണനത്തിന് ഉദാഹരണമായാണ് ഇവ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Similar News