ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റില്‍ വന്ന ആദ്യ രണ്ട് ഫല സൂചനകളും ബിജെപിക്ക് അനുകൂലം; ദേശീയ ചാനലുകളില്‍ സൂചന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റേത്; പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 36 എന്ന മാജിക് നമ്പര്‍ ബിജെപി പിന്നിട്ടേക്കും; ഡല്‍ഹിയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥ; നഗരങ്ങളിലെ മണ്ഡലങ്ങള്‍ നിര്‍ണ്ണായകമാകും; ബിജെപിക്ക് തുണയായത് വോട്ട് ഭിന്നിക്കല്‍

Update: 2025-02-08 03:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ ഫല സൂചനകളും പുറത്തു വന്നു. ആദ്യ രണ്ട് സീറ്റുകളിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം ദേശീയ ചാനലുകള്‍ നല്‍കുന്നുണ്ട്. ഇതിനിടെയാണ് ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമാകുമെന്ന സൂചനകളുമായി ആദ്യ ഫല സൂചനകള്‍ ഇലക്ഷന്‍ കമ്മീഷനും പുറത്തു വിടുന്നത്. ഒന്‍പതരയോടെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റിലൂടെ തന്നെ വ്യക്തമായ ചിത്രം പുറത്തു വരുമെന്നും ഇതോടെ വ്യക്തമാകുകയാണ്. എല്ലാ ദേശീയ ചാനലുകളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് വിലയിരുത്തല്‍. പോസ്റ്റല്‍ വോട്ടുകളില്‍ അടക്കം ബിജെപി ബഹുദൂരം മുന്നിലെത്തിയെന്നാണ് സൂചന. കാല്‍നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ ബിജെപി ഭരണം എത്തുകയാണ്. ഇതോടെ ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ ഭരണം ഡല്‍ഹിയിലും വരും.

ദേശീയ മാധ്യമങ്ങളുടെ പ്രചരണം ഇങ്ങനെ

ബിജെപി 32

ആംആദ്മി 26

കോണ്‍ഗ്രസ് 2

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബി.ജെ.പിയാണ് മുന്നിലെത്തിയത്. 8.20-വരെ എ.എപിക്ക് ആറ് സീറ്റുകളിലും ബി.ജെ.പി ഒമ്പത് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. അതേസമയം കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവരുമ്പോഴുള്ള സൂചനയാണിത്. ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് തുടക്കത്തില്‍ പുറത്തുവരുന്നത്. സമയം 8.40 ആയതോടെ ദേശീയ ചാനലുകളില്‍ ബിജെപിയുടെ ലീഗ് 31 ആയി. 36 എന്ന മാജിക് നമ്പര്‍ ബിജെപി മറികടക്കുമെന്നും സൂചനകളെത്തി. വലിയ മോശം സാഹചര്യം ആംആദ്മിക്കുണ്ടാകില്ലെന്ന സൂചനകളാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ നേടാനായി. അതിശക്തമായ മത്സരത്തിന്റെ സൂചനകളാണ് പല ദേശീയ ചാനലുകളും നല്‍കുന്നത്.

തുടര്‍ഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടിയും കാല്‍നൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. തുടക്കത്തില്‍ മുന്നിലെത്തിയ ബി.ജെ.പിക്ക് ലീഡ് തുടരാനാകുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. 70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ല്‍ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്. ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി. ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജന്‍സി പോളുകള്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസും ആംആദ്മിയും വ്യത്യസ്തമായി മത്സരിച്ചത് ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിച്ചു. ഇത് ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുവെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇന്ത്യാ സഖ്യമായി ഡല്‍ഹിയില്‍ ആംആദ്മിയും കോണ്‍ഗ്രസും മത്സരിച്ചുവെങ്കില്‍ ഫലം മറ്റൊന്നാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Similar News