കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്; മെയ് നാലിന് വോട്ടെണ്ണല്‍; വിഷുവിന് മുമ്പ് തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ മുന്നണികള്‍ക്ക് ഇനി അധികം സമയമില്ല; അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ട അവസ്ഥയില്‍ മുന്നണികള്‍; ഇന്ന് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സിപിഎം

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9ന്;

Update: 2026-03-15 10:59 GMT

ന്യൂഡല്‍ഹി:കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 9നാണ് തെരഞ്ഞെടുപ്പു നടക്കുക. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയും വോട്ടെടുപ്പ് ഏപ്രില്‍ 9നാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഏപ്രിതില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക

തിയ്യതികള്‍ ഇങ്ങനെ

കേരളം- ഏപ്രില്‍ 9, ഫലപ്രഖ്യാപനം മെയ് 4

അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4

പുതുച്ചേരി- ഏപ്രില്‍ 9, ഫലപ്രഖ്യാപനം മെയ് 4

തമിഴ്‌നാട്- ഏപ്രില്‍ 23, ഫലപ്രഖ്യാപനം മെയ് 4

ബംഗാള്‍- ഏപ്രില്‍ 23, ഏപ്രില്‍ 29, ഫലപ്രഖ്യാപനം മെയ് 4

സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ ഉറപ്പു വരുത്തി. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ നൂറ് വയസിന് മുകളില്‍ പ്രായമുള്ള 1571 വോട്ടര്‍മാരുമുണ്ട്. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

കേരളത്തിനു പുറമെ, പശ്ചിമ ബംഗാള്‍, അസ്സം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളില്‍ 294ഉം തമിഴ്‌നാട്ടില്‍ 234ഉം അസമില്‍ 126ഉം പുതുശ്ശേരിയില്‍ 30ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് വിഷുവിന് മുന്നോടിയായി പ്രഖ്യാപിച്ചതോടെ ഒരു മാസം പോലും പ്രചരണത്തിന് സമയം അവശേഷിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് മുന്നണികള്‍. സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസിന് മുന്നണിയെ പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കേണ്ട സമയമാണ് ഉള്ളത്.

സി.പി.എം, സി.പി.ഐ എന്നിവര്‍ക്കു പുറമെ മുന്നണിയിലെ ഘടക കക്ഷികളും ഇന്നുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച പുറത്തുവന്നേക്കും. ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെ മത്സര ചിത്രം തെളിയും.

2021ല്‍ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായും അസ്സമ്മില്‍ മൂന്ന് ഘട്ടങ്ങളിലായും തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്ദര്‍ശനവും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

Tags:    

Similar News