'ബിജെപി എ ടീം, കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും'; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം; ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു; യുവാക്കള്‍ക്ക് പ്രയോജനകരമായ ഒന്നും ഇടതു സര്‍ക്കാര്‍ ചെയ്തില്ല; യുവാക്കള്‍ തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നു; വികസനമാണ് മോദിയുടെ ഗ്യാരണ്ടി; ബിജെപിക്ക് ആവേശമായി പ്രധാനമന്ത്രി പാലക്കാട്

കേരളം മാറ്റത്തിന്റെ പാതയില്‍; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം

Update: 2026-03-29 09:38 GMT

പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എന്താണ് നടന്നത് എന്ന് മോദി ചോദിച്ചു. വികസന മുരടിപ്പാണ് ഉണ്ടായത്. വികസിത കേരളമാണ് എന്‍ഡിഎയുടെ മുദ്രാവാക്യം.

ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് പറയുന്നത്. കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരും. യുവാക്കള്‍ക്ക് പ്രയോജനകമായ ഒന്നും ഇടതു സര്‍ക്കാര്‍ ചെയ്തില്ല. യുവാക്കള്‍ തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നു. വികസനമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും ാേദി പറഞ്ഞു. യുപിഎ കാലത്ത് നല്‍കാത്ത ആനുകൂല്യങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കി.

കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്‌നേഹവും ബിജെപിയോടും എന്‍ഡിഎയോടും ആണ്. കല്‍പാത്തി ക്ഷേത്രത്തിനു പ്രണാമം അര്‍പ്പിച്ചാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.

''ഈ മാറ്റത്തിനു പിന്നില്‍ കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹമാണ്. നമ്മുടെ എത്രയോ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ആക്രമണങ്ങളില്‍ ജീവന്‍ ബലി നല്‍കി. ആ പ്രവര്‍ത്തകരുടെ മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു. കേരളം സുന്ദരമാണെന്ന് പാലക്കാട് വരുമ്പോള്‍ മനസിലാകും. പാലക്കാട് പ്രകൃതിയുടെ അത്ഭുത കവാടമാണ്. പാലക്കാട് കേരളത്തിന്റെ പ്രതിഭകളുടെ കേന്ദ്രമാണ്. ഈ പാവന ഭൂമിയെ ഞാന്‍ നമസ്‌കരിക്കുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി കേരളം രണ്ട് രാഷ്ട്രീയ വിഭാഗങ്ങളുടെ വഞ്ചനയില്‍പെട്ട് കിടക്കുകയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവര്‍ക്ക് ചിന്തയില്ല. ബിജെപി സര്‍ക്കാര്‍ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. മാറാത്തത് ഇനി മാറും, കേരളം വളരും. യുഡിഎഫും എല്‍ഡിഎഫും ഒത്തുചേര്‍ന്ന് കേരളത്തെ കൊള്ളയടിച്ചു. ഈ വിചിത്ര സഖ്യത്തില്‍ നമ്മുടെ കേരളം കുടുങ്ങി കിടന്നു. കോണ്‍ഗ്രസ് ബിജെപിയുടെ ബീ ടീമാണെന്ന് സിപിഎം പറയുന്നു.

സിപിഎം ബിജെപിയുടെ ബീ ടീമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ എ ടീമായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്ന് ഈ രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ഉന്നം വയ്ക്കുകയാണ്. ഇവര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയെ മാത്രമാണ്. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സര്‍വ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും.

ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാന്‍ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ്ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്

കേരളത്തില്‍ ടീം എന്‍ഡിഎ, സര്‍ക്കാര്‍ ഉണ്ടാക്കുന്ന മത്സരത്തില്‍ മൈതാനത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. ഇന്ന് കേരളം അഞ്ച് ലക്ഷം കോടിയിലധികം രൂപ കടയം കയറിയ അവസ്ഥയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി? ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ. എല്‍ഡിഎഫുകാരുടെ കീശയില്‍ പോയി.

കേരളം പാലായനത്തിന്റെ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസും ഇടതും എവിടെയൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ. ഇവരുടെ ഈ ചക്രവ്യൂഹത്തില്‍ കേരളവും പെട്ടുപോയി. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുക്കുന്നില്ലെന്ന വാര്‍ത്ത വരുന്നു. പാലക്കാട് 22 വര്‍ഷം ഭരിച്ചത് ഇടത് എംഎല്‍എമാരായിരുന്നു. 5 പതിറ്റാണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തില്‍ വികസനം വന്നില്ല. കേന്ദ്രത്തില്‍ ബിജെപി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയത്.

സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വന്‍ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് വാഹനവ്യൂഹത്തില്‍ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷന്‍ സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ എസ്.ബി.ഐ. ജങ്ഷന്‍ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു.

സമ്മേളന നഗരിയില്‍ മറ്റ് പ്രധാന സ്ഥാനാര്‍ഥികളും മോദിയോടൊപ്പം വേദി പങ്കിടുന്നുണ്ട്. കേരളത്തിലേക്ക് എത്തുന്നതിന് മുന്‍പ് പ്രധാനമന്ത്രി എക്സില്‍ മലയാളത്തില്‍ കുറിച്ച കാര്യങ്ങള്‍ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പൊതുമനോഭാവം എന്‍.ഡി.എ.യ്ക്ക് അനുകൂലമാണെന്നും എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും അദ്ദേഹം കുറിച്ചു. ഇന്ന് വൈകീട്ട് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് അദ്ദേഹം മലയാളത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവര്‍ലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Similar News