എന്‍ഡിഎ പ്രചാരണത്തിന് ആവേശം പകര്‍ന്ന് അമിത് ഷാ; ബേപ്പൂരില്‍ പ്രകാശ് ബാബുവിനായി റോഡ് ഷോ; എറണാകുളം, തിരുവനന്തപുരം പ്രചാരണത്തിനെത്തും; പ്രവാസികളുമായും കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി

Update: 2026-04-05 07:33 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, എന്‍ഡിഎ ക്യാമ്പില്‍ ആവേശം വിതറി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തിയ അദ്ദേഹം കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലാണ് ആദ്യമായി റോഡ് ഷോ നടത്തിയത്. മാത്തോട്ടം മുതല്‍ നടുവട്ടം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ നടന്ന റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ അധ്യക്ഷനുമായ അഡ്വ. കെ.പി. പ്രകാശ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അമിത് ഷാ മണ്ഡലത്തില്‍ കരുത്ത് കാട്ടിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലുള്‍പ്പെടെ ബിജെപി നേടിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പ്. 1982 മുതല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ ഇക്കുറി സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറാണ് മറ്റൊരു പ്രധാന എതിരാളി. കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ വരുന്ന ബേപ്പൂരിലെ പോരാട്ടം ഇതോടെ കൂടുതല്‍ വാശിയേറിയതായി മാറി.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ അമിത് ഷാ പ്രചാരണം നടത്തും. കോഴിക്കോടിന് പുറമെ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ പൊതുപരിപാടികളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്ത് പ്രമുഖ പ്രവാസികളുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാണ്. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമിത് ഷായുടെ സാന്നിധ്യം എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം, ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫ് വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോള്‍, യുഡിഎഫിന് കരുത്തേകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേരളത്തിലെത്തിയിട്ടുണ്ട്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍, ദേശീയ നേതാക്കളെ അണിനിരത്തി അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും എന്‍ഡിഎയും. വരുംദിവസങ്ങളില്‍ കേരളം സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.

Similar News