കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ 'ഓള്‍ ദ് ബെസ്റ്റ്' എന്ന് അന്‍വറും 'ഗുഡ്നൈറ്റ്' എന്ന് രാഹുലും പറയുന്നത് വിഡിയോയില്‍; ഓതറയിലെ വീട്ടില്‍ അര്‍ദ്ധ രാത്രി മാങ്കൂട്ടത്തില്‍ പോയത് എന്തിന്? കോണ്‍ഗ്രസിനുള്ളില്‍ പുതിയ ചര്‍ച്ച; എല്ലാം വീക്ഷിച്ച് സിപിഎം; നിലമ്പൂരില്‍ ചതുഷ്‌കോണം; അടിയൊഴുക്ക് എങ്ങോട്ട്?
നിലമ്പൂര്‍: അര്‍ദ്ധരാത്രിയില്‍ പി.വി.അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസില്‍ വിവാദം. ശനിയാഴ്ച രാത്രി അന്‍വറിന്റെ വീട്ടിലായിരുന്നു കൂടികാഴ്ച. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നോ എന്ന കാര്യത്തില്‍ ഇരുവരുടെയും പ്രതികരണം പുറത്തുവന്നിട്ടില്ല.
ഓദ്യോഗിക ചര്‍ച്ചയല്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ 'ഓള്‍ ദ് ബെസ്റ്റ്' എന്ന് അന്‍വറും 'ഗുഡ്നൈറ്റ്' എന്ന് രാഹുലും പറയുന്നത് വിഡിയോയില്‍ കാണാം. ഇത് കോണ്‍ഗ്രസില്‍ വിവാദമായി മാറുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചേര്‍ന്ന് നില്‍ക്കുന്ന നേതാവാണ് രാഹുല്‍. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ വിശ്വസ്തന്‍. അതുകൊണ്ട് തന്നെ രാഹുലിന്റെ സന്ദര്‍ശനം പുതിയ രാഷ്ട്രീയ ചര്‍ച്ചയാവുകയാണ്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥും എപി അനില്‍ കുമാറും ഷാഫി പറമ്പിലും ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഏകോപിപ്പിക്കുന്നത് സതീശനും. അതുകൊണ്ട് തന്നെ ഈ ടീമിന്റെ അനുമതിയില്ലാതെ രാഹുല്‍ പോയോ എന്നതാണ് ഉയരുന്ന ചോദ്യം. പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ് എന്നാണ് ഈ ചര്‍ച്ച ഉയര്‍ത്തുന്നത്. ഇന്നലെ രാത്രിയാണ് രാഹുല്‍ അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്. പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ മടങ്ങിയത് പന്ത്രണ്ട് മണിയോടെ. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും പി വി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അനുനയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ കണ്ടത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ഒരു ചതിക്കുഴിയിലേക്ക് ഒരാള്‍ തന്നെ കൊണ്ടുപോകുമ്പോള്‍ എന്താണ് ചെയ്യുകയെന്നും അതുകൊണ്ടാണ് ആരോടും ചര്‍ച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏതായാലും അന്‍വര്‍ മത്സരിക്കുമെന്ന വാര്‍ത്ത രാഹുല്‍ സന്ദര്‍ശനത്തെ പ്രതിക്കൂട്ടിലാക്കി.
അന്‍വര്‍ മത്സരിക്കുന്നതിനൊപ്പം ബിജെപിയും നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. അഡ്വ മോഹന്‍ ജോര്‍ജാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇതോടെ ചതുഷ്‌കോണ പോരിനുള്ള സാധ്യത നിലമ്പൂരില്‍ തെളിയുകയാണ്. എല്ലാ വിവാദങ്ങളേയും വീക്ഷിച്ച് വ്യക്തമായ തന്ത്രമൊരുക്കുകയാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ അര്‍ത്ഥത്തിലും മണ്ഡലത്തില്‍ നിറയും. അടിയൊഴുക്കു തന്നെയാകും നിലമ്പൂരില്‍ വിജയിയെ നിശ്ചയിക്കുക എന്നാണ് വസ്തുത.
നിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി.അന്‍വര്‍ തയാറെടുക്കുകയാണ്. തിങ്കളാഴ്ച പത്രിക നല്‍കാനാണ് തീരുമാനം. നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കാനുള്ള രേഖകള്‍ തയാറാക്കിയിട്ടുണ്ട്. നാമനിര്‍ദേശപത്രിക നല്‍കിയാലും യുഡിഎഫുമായി ധാരണയ്ക്ക് ശ്രമം തുടരും. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്ന 5 വരെ ചര്‍ച്ചകള്‍ തുടരാനാണു തീരുമാനം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതി യോഗം കണ്‍വീനറായ അന്‍വറിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ മത്സരിച്ചേ മതിയാകൂവെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തു.
ധാരണ വേണമെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കണമെന്ന യുഡിഎഫ് നിബന്ധനയ്ക്കു വഴങ്ങാന്‍ അന്‍വര്‍ ഇന്നലെയും തയാറായില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ രൂക്ഷവിമര്‍ശനം തുടരുകയും ചെയ്തു. ആഗ്രഹമുണ്ടെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്നു രാവിലെ പ്രഖ്യാപിച്ച അന്‍വര്‍ വൈകിട്ട് നിലപാടു മാറ്റുകയായിരുന്നു.