പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നു

പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും

Update: 2025-06-19 04:47 GMT

നിലമ്പൂര്‍: കനത്ത മഴക്കിടയിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചു. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നും സ്വരാജ് വ്യക്തമാക്കി. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും മാങ്കൂത്ത് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പറഞ്ഞു.

വലിയ ഭൂരിപക്ഷം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച് പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നില്‍ വരുന്ന സ്ഥാനാര്‍ത്ഥി എല്‍ഡിഎഫായിരിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു. അടുത്തുള്ള ബൂത്തുകളില്‍ ആര്യാടന്‍ ഷൗക്കത്ത് രാവിലെ സന്ദര്‍ശനം നടത്തി.

അതേസമയം വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം, താന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍ രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചരണം നടത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.

എല്‍ഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫില്‍ നിന്ന് 35 ശതമാനം വോട്ടും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നേരില്‍ കണ്ടപ്പോള്‍ സ്വരാജും ഷൗക്കത്തും പരസ്പരം ആശ്ലേഷിച്ചു. വീട്ടികുത്ത് ബൂത്തില്‍ വച്ചാണ് ഇരുവരും കണ്ടത്.വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പോളിംഗ് നാലുശതമാനം പിന്നിട്ടു. മണ്ഡലത്തില്‍ കനത്ത മഴ പെയ്യുന്നുണ്ട്. ബൂത്ത് രണ്ടില്‍ വെളിച്ചം കുറവാണെന്ന് യുഡിഎഫ് പരാതി ഉന്നയിച്ചു. ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മതീരി ജി.എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. വാശിയേറിയ മത്സരത്തിന്റെ പ്രതിഫലനം പോളിങ് ശതമാനത്തില്‍ കാണുമെന്ന വിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. വൈകീട്ട് ആറു വരെയാണ് പോളിങ്. 2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്.

വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. നഗരസഭയും അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളും എല്‍.ഡി.എഫാണ് ഭരിക്കുന്നത്. മറ്റു അഞ്ച് പഞ്ചായത്തുകളില്‍ യു.ഡി.എഫാണ്. 2021ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അന്‍വര്‍ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags:    

Similar News