ഹിസ്ബുള്ളക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം; അല്‍-ഖ്വാഡ് അല്‍ ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ തകര്‍ത്തു; ബെയ്‌റൂത്തില്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍ ആക്രമണങ്ങള്‍

ബെയ്‌റൂത്തില്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍ ആക്രമണങ്ങള്‍

Update: 2024-10-21 04:58 GMT

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സേന. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നിരവധി ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. ബെയ്റൂട്ടില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഒരു സ്ഥാപനവും ആക്രമണത്തില്‍ തകര്‍ന്നു. പതിനൊന്ന് തവണയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്.

തെക്കന്‍ ലബനനിലും വടക്ക് കിഴക്കന്‍ ബഖ്വാ താഴ്വവരയിലുമാണ് ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ജനങ്ങള്‍ അഭയസ്ഥാനങ്ങള്‍ തേടി പരക്കം പാച്ചില്‍ നടത്തുന്ന കാഴ്ചകളും കാണാമായിരുന്നു. ഹിസ്ബുളള ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അല്‍-ഖ്വാഡ് അല്‍

ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബെയ്റൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഇസ്രയേല്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കി. ഔദ്യോഗികമായ

അംഗീകാരങ്ങളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

ഹിസ്ബുള്ളക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം എത്തുന്നത് ഈ സ്ഥാപനം വഴിയാണ്. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അല്‍-ഖ്വാഡ് അല്‍ ഹാസനുമായി ജനങ്ങള്‍ ഒരു തരത്തിലും സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുപ്പതോളം ബ്രാഞ്ചുകളാണ് അല്‍-ഖ്വാഡ് അല്‍ ഹാസന് ബെയ്്റൂട്ടില്‍ ഉള്ളത്. ഇതില്‍ പതിനഞ്ച് ബ്രാഞ്ചുകള്‍ സ്ഥിതി ചെയ്യുന്നത് ബെയ്റൂട്ടിലെ ഏറ്റവും തിരക്കേറിയ മേഖലകളിലാണ്. ഇറാനില്‍ നിന്ന് പണം കൈപ്പറ്റി തീവ്രവാദ സംഘടനകളെ സഹായിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതൊരു താക്കീതായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.

ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും ഹിസ്ബുള്ള ഭീകരരുടെ ശക്തികേന്ദ്രമായി ദഹിയയിലും ഇസ്രയേല്‍ സൈന്യം ഇന്നലെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. മേഖലകളില്‍ പത്തോളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല കൂറ്റന്‍ കെട്ടിടങ്ങളും നിലംപരിശായിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ നേരത്ത തന്നെ സ്ഥലം വിട്ടത് കൊണ്ട് വന്‍തോതില്‍ ആളപായം ഉണ്ടായിട്ടില്ല.

സുരക്ഷിത സ്ഥാനങ്ങള്‍ തേടി ജനങ്ങള്‍ പരക്കം പായുന്ന തിരക്കില്‍ പല സ്ഥലങ്ങളിലും ഗതാഗതതടസം അനുഭവപ്പെടുകയാണ്. ഇന്നലെ ഇരുനൂറോളം റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് അയച്ചത് ഇതിന് തിരിച്ചടി ആയിട്ടാണ് ഇസ്രയേല്‍ ഇത്രയും ശക്തമായ തോതില്‍ ആക്രമണം നടത്തിയത്.

ശാഖകള്‍ സൈനികലക്ഷ്യമായി കണക്കാക്കാമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'യുദ്ധസമയത്തും അതിനുശേഷവും പുനര്‍നിര്‍മാണത്തിനും സജ്ജീകരണത്തിനുമുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായി' മുതിര്‍ന്ന ഇസ്രയേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.

ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന പ്രതീക്ഷ ഉയര്‍ത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഗാസയിലും ലെബനനിലും ഇസ്രയേല്‍ സൈനികപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തും ബെയ്റൂട്ടിലെ ഭൂഗര്‍ഭ ആയുധ വര്‍ക്‌ഷോ പ്പിലും ആക്രമണമുണ്ടായതായി ഞായറാഴ്ച ഇസ്രയേല്‍ അറിയിച്ചിരുന്നു. മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ യുദ്ധവിമാനങ്ങള്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലെബനനിലെയും വടക്കന്‍ ഇസ്രയേലിലെയും ഇസ്രയേലി സേനയ്ക്ക് നേരേ മിസൈലുകള്‍ പ്രയോഗിച്ചതായി അവര്‍ പറഞ്ഞു.

Similar News