ഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും എതിര്‍ക്കുന്നു; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ചൈന; സംഘര്‍ഷം വ്യാപിക്കരുത്; സംഘര്‍ഷ സാഹചര്യം തണുപ്പിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും ചൈനീസ് വക്താവ്

ഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും എതിര്‍ക്കുന്നു

Update: 2025-06-14 04:54 GMT

ബെയ്ജിംഗ്: ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചു ചൈന. ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ചൈന അറിയിച്ചു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.

പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി സംഘര്‍ഷം കുറയ്ക്കണം. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്ക് മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും ചൈന എതിര്‍ക്കുന്നു. സംഘര്‍ഷ സാഹചര്യം തണുപ്പിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും ചൈന വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരാണെന്നും ചൈനീസ് വക്താവ് ലിന്‍ ജിയാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇറാന്റെ മണ്ണില്‍ മൊസാദ് താവളമുണ്ടെന്നും ഇവിടെ നിന്നും ഇറാനെതിരായ ആക്രമണങ്ങള്‍ നടത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുമായി ഇറാനും രംഗത്ത് വന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍അവീവിലും ജറുസലേമിലും ഇറാന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ആക്രമണത്തിന് ഇറാനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 300ഓളം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150ഓളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നും ഒന്‍പത് മിസൈലുകള്‍ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 40ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇസ്രേയലിലെ ജെറുസലേമില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ടെല്‍അവീവില്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ജനങ്ങള്‍ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാന്റെ അവകാശവാദം. ഒരു ഇസ്രയേല്‍ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ആഗോള നേതാക്കളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചുവെന്നാണ് വിവരം. ഇറാനെ ആക്രമിക്കാനിടയായ സാഹചര്യം ലോകനേതാക്കളെ ധരിപ്പിച്ചെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലറും രംഗത്തെത്തിയിരുന്നു.

ഇറാന്റെ ആണവ പദ്ധതിയെ അപലപിച്ച ഇരു രാജ്യങ്ങളും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും പിന്മാറണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Tags:    

Similar News