ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്; ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന നിലപാടില്‍ ഇറാനും; ഗാസയില്‍ സമാധാനം എത്തിയെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു

ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്

Update: 2025-12-30 03:48 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധത്തിന്റെ സൂചനകള്‍ ഉയരുന്നു. ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുകയാണെങ്കില്‍, ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, ഇറാന്‍ തങ്ങളുടെ സൈനിക പരിപാടികള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുകയാണെങ്കില്‍ ഇസ്രായേല്‍ 'വേഗത്തില്‍' ആക്രമണം നടത്താന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ ശ്രമിക്കുകയാണെന്ന് താന്‍ കേട്ടതായും അങ്ങനെയാണെങ്കില്‍ അവരെ തകര്‍ക്കേണ്ടതുണ്ട് എന്നും തകര്‍ക്കുക തന്നെ ചെയ്യുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. ഇറാന്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേട്ടതായും അവര്‍ക്ക് ഒരു കരാര്‍ ഉണ്ടാക്കണമെങ്കില്‍, അത് വളരെ ബുദ്ധിപരമാണ് എന്നുമാണ് ട്രംപ് പറഞ്ഞു.

ഇറാന്‍ തങ്ങളുടെ ദീര്‍ഘദൂര മിസൈല്‍ ശേഷി പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്രായേലിന്റെ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍, അമേരിക്ക ഫോര്‍ഡോയിലെ ഇറാന്റെ ആണവ സമ്പുഷ്ടീകരണ ലാബില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്ന് ട്രംപ് നിരന്തരം പറഞ്ഞിട്ടുണ്ട്. നെതന്യാഹുവിനെ അലട്ടിയ അഴിമതി ആരോപണങ്ങള്‍ക്ക് മാപ്പ് നല്‍കുന്നതില്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വിജയകരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ട്രംപ് ജറുസലേമിലേക്ക് പോയതിനുശേഷം ട്രംപും നെതന്യാഹുവും നടത്തുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.

അതിനിടെ ഹമാസും ഇസ്രായേലും കരാര്‍ ലംഘിച്ചതായി പരസ്പരം ആരോപിച്ചിരുന്നു. ഗാസയില്‍ ഇപ്പോഴും അവശേഷിക്കുന്ന മരിച്ച ബന്ദിയായ റാന്‍ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് തിരികെ നല്‍കണമെന്ന് നെതന്യാഹുവിന് നിര്‍ബന്ധമുണ്ട്.

പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ഫ്ലോറിഡയിലായിരിക്കുമ്പോള്‍ നെതന്യാഹു ഗ്വിലിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രംപും നെതന്യാഹുവും തമ്മിലുള്ള ഈ വര്‍ഷത്തെ അഞ്ചാമത്തെ കൂടിക്കാഴ്ച, പ്രസിഡന്റിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ഇസ്രായേലും ഹമാസും മന്ദഗതിയിലാക്കുന്നതില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടക്കുന്നത്. സങ്കീര്‍ണ്ണമായ രണ്ടാം ഘട്ട വെടിനിര്‍ത്തലില്‍, ഗാസ മുനമ്പിലെ ഹമാസിന്റെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭരണത്തിന് അന്ത്യം കുറിക്കുന്ന ഒരു സാങ്കേതിക വിദഗ്ദ്ധ പാലസ്തീന്‍ ഗവണ്‍മെന്റ് സ്ഥാപിക്കുന്നത് ഉള്‍പ്പെടുന്നു.

തകര്‍ന്നുവീണ പലസ്തീന്‍ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ഇത് വഴിയൊരുക്കുന്നു, ട്രംപും അദ്ദേഹം ബോര്‍ഡ് ഓഫ് പീസ് എന്ന് വിളിക്കുന്ന ഒരു ഗ്രൂപ്പും ഇതിന് മേല്‍നോട്ടം വഹിക്കും. എല്ലാം പദ്ധതി പ്രകാരം പോയാല്‍, 'സാങ്കേതിക, അരാഷ്ട്രീയ' ഇടക്കാല പലസ്തീന്‍ സര്‍ക്കാര്‍ ഗാസയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ബോര്‍ഡിനും പ്രസിഡന്റ് ട്രംപിനും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച ട്രംപിന്റെ 20 ഇന സമാധാന പദ്ധതി, ഗാസ പുനര്‍നിര്‍മ്മിക്കുന്നതിന് സമാധാന ബോര്‍ഡിന് രണ്ട് വര്‍ഷത്തെ പുതുക്കാവുന്ന അധികാരം നല്‍കും. സമാധാന ബോര്‍ഡിലെ അംഗങ്ങളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടിയേക്കാം. ഹമാസ് തീവ്രവാദികള്‍ നിരായുധരായതിനുശേഷം ഗാസയുടെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കുന്നതും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യോഗം.

വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവര്‍ നെതന്യാഹുവിന്റെ കാര്യത്തില്‍ നിരാശരാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ട്രംപിന് ഇപ്പോഴും നെതന്യാഹുവിനോട് വളരെ ഇഷ്ടമാണെന്നാണ് വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്.

Tags:    

Similar News