ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തുള്ള ട്രംപിന്റെ നീക്കത്തിനും വഴങ്ങാതെ ഗ്രീന്‍ലാന്‍ഡുകാര്‍; ട്രംപിന്റെ കണ്ണ് ദ്വീപ് രാഷ്ട്രത്തിലെ വന്‍ നിധി ശേഖരത്തില്‍! സംരക്ഷിക്കാന്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ആലോചിച്ച് ബ്രിട്ടന്‍; റഷ്യന്‍, ചൈനീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ ലക്ഷ്യം

ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ ഓഫര്‍ ചെയ്തുള്ള ട്രംപിന്റെ നീക്കത്തിനും വഴങ്ങാതെ ഗ്രീന്‍ലാന്‍ഡുകാര്‍

Update: 2026-01-12 06:38 GMT

ലണ്ടന്‍: ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തില്‍ അവിടേയ്ക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം ബ്രിട്ടന്‍ ചര്‍ച്ച ചെയ്യുന്നു. ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ബ്രിട്ടന്‍ പ്രധാനമായും യൂറോപ്യന്‍ സഖ്യകക്ഷികളുമായിട്ടാണ് കൂടിയാലോചനകള്‍ നടത്തുന്നത്. തന്ത്രപരമായി പ്രധാനപ്പെട്ട പ്രദേശത്തെ റഷ്യന്‍, ചൈനീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സൈന്യം, യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സാധ്യമായ നാറ്റോ ദൗത്യത്തിനായി സൈനിക മേധാവികള്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്.

ഈ ഓപ്പറേഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സമീപ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായി ദി ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ സ്വയംഭരണ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള വിവാദ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുക എന്നതാണ് പ്രാരംഭ ഘട്ടത്തിലുള്ള ഈ ചര്‍ച്ചകളുടെ ലക്ഷ്യം. ആര്‍ട്ടിക് മേഖലയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നത്, അമേരിക്കയുടെ സഖ്യകക്ഷികളാണ് കൂടുതല്‍ സാമ്പത്തിക ബാധ്യത വഹിക്കുന്നതെന്ന വാദം ഉയര്‍ത്താന്‍ സഹായകരമാകും എന്നാണ് നാറ്റോ സഖ്യ കക്ഷികള്‍ വിശ്വസിക്കുന്നത്.

റഷ്യയോ ചൈനയോ ആദ്യം കടന്നുവരുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി, ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുന്നതിനെ ട്രംപ് തള്ളിക്കളയാന്‍ വിസമ്മതിച്ചിരുന്നു. നമുക്ക് റഷ്യയോ ചൈനയോ അയല്‍ക്കാരാകാന്‍ പോകുന്നില്ല' എന്നാണ് ട്രംപ് തറപ്പിച്ചു പറഞ്ഞത്. ആധുനിക സാങ്കേതികവിദ്യയ്ക്ക് അത്യാവശ്യമായ ചെമ്പ്, നിക്കല്‍, അപൂര്‍വ ഭൂമി ധാതുക്കള്‍ എന്നിവയുള്‍പ്പെടെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ദ്വീപ്.

റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണിയെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ 'അങ്ങേയറ്റം ഗൗരവമായി' എടുത്തിട്ടുണ്ടെന്നും നടപടി ആവശ്യമാണെന്ന് സമ്മതിച്ചതായും ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വടക്കന്‍ മേഖലയില്‍ റഷ്യയുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണം തടയുകയും യൂറോ-അറ്റ്ലാന്റിക് സുരക്ഷ ശക്തിപ്പെടുത്തുകയും വേണം എന്ന പ്രസിഡന്റ് ട്രംപിന്റെ വീക്ഷണം തങ്ങള്‍ പങ്കുവെക്കുന്നുതായി

അവര്‍ വ്യക്തമാക്കി.

മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നാറ്റോ ചര്‍ച്ചകള്‍ തുടരുകയാണ് എന്നും ബ്രിട്ടന്‍ അറിയിച്ചു. യു.കെ എപ്പോഴും ചെയ്യുന്നതുപോലെ, ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ സഖ്യകക്ഷികളുമായി സഹകരിക്കും എന്നും ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളെ സംരക്ഷിക്കും എന്നും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗ്രീന്‍ലാന്‍ഡില്‍ മുപ്പതിനായിരത്തോളം ആളുകളാണ് ഉള്ളത്.

അമേരിക്കയോടുള്ള കൂറ് പ്രഖ്യാപിക്കാന്‍ ഒരാള്‍ക്ക് 100,000 ഡോളര്‍ വരെ വാഗ്ദാനം ചെയ്യാന്‍ ട്രംപ് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു. അതേ സമയം ഗ്രാന്‍ലാന്‍ഡ് കീഴടക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നാറ്റോ സഖ്യ കക്ഷികള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നിരുന്നു. 75 വര്‍ഷം പഴക്കമുള്ള സഖ്യം തകരുമോ എന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ബ്രസ്സല്‍സില്‍ നടന്ന നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തയാഴ്ച ഡാനിഷ് വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്.

Tags:    

Similar News