ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപും

ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും

Update: 2025-07-05 13:10 GMT

ഗസ്സ സിറ്റി: ഗസ്സയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തില്‍ ഇസ്രായേലുമായി ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. മുന്നോട്ടുവെച്ച കരാര്‍ പ്രകാരം ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന 50 ബന്ദികളില്‍ പകുതി പേരെയും തിരികെ നല്‍കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയും ചെയ്യാമെന്നാന്നാണ് സന്നദ്ധത അറിയിച്ചിരക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അംഗീകരിച്ച ഈ നിര്‍ദേശം തിങ്കളാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കും. 'മധ്യസ്ഥര്‍ മുന്നോട്ടുവച്ച ഏറ്റവും പുതിയ നിര്‍ദേശത്തെക്കുറിച്ച് ഹമാസ് ഫലസ്തീന്‍ വിഭാഗങ്ങളുമായും സേനകളുമായും ആഭ്യന്തര കൂടിയാലോചനകളും ചര്‍ച്ചകളും പൂര്‍ത്തിയാക്കിയെന്ന് ഗ്രൂപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. മധ്യസ്ഥരെ തങ്ങളുടെ പ്രതികരണം അറിയിച്ചതായും ഹമാസ് പറഞ്ഞു.

അതേസമയം ഇസ്രയേലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ഹമാസിന്റെ പ്രതികരണം പോസിറ്റീവ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അടുത്തയാഴ്ചയോടെ ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേലുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഹമാസ് അറിയിച്ചുവെന്ന് ഇസ്രയേലിന്റെ പ്രധാന മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കുമെന്നും പത്ത് തടവുകാരെയും 18 മൃതദേഹവും വിട്ടുനല്‍കാമെന്ന് ഹമാസ് വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗാസയില്‍ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്നും സഹായം അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് വ്യക്തമായ പ്രതികരണം ഇസ്രയേല്‍ നല്‍കിയിട്ടില്ല. ഹമാസിന്റെ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള പ്രതികരണം നിലവില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ആയിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇസ്രയേല്‍ തന്നെയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ കൂടാതെ പൂര്‍ണമായ വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യത്തിലും ഹമാസ് വ്യക്തത വരുത്തണണെന്ന് മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായവര്‍ നിര്‍ദേശിച്ചു. മധ്യസ്ഥരുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകളെ പറ്റി ഹമാസ് ആലോചിക്കുന്നുണ്ട്. ബന്ദികളാക്കിയവരെ മോചിപ്പിച്ചതരാക്കിയതിന് ശേഷം ഇസ്രയേല്‍ ആക്രമണം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് വേണമെന്ന് ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗാസയ്ക്കെതിരായ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 550-ലധികം മുന്‍ ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ട്രംപിന് കത്ത് അയച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപും തമ്മിലുളള കൂടിക്കാഴ്ച നടക്കാന്‍ ഇരിക്കവെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്. ഇസ്രയേല്‍ സൈന്യം വളരെക്കാലമായി ഹമാസ് ഭരണം തകര്‍ക്കാനും സൈനിക ശേഷി നശിപ്പിക്കാനും ശ്രമിക്കുന്നു. അത് ഞങ്ങളുടെ വിധിയാണെന്ന് മുന്‍ സൈനികന്‍ മാതന്‍ വില്‍നൈ കത്തില്‍ കുറിച്ചിട്ടുണ്ട്.

ഇനി ഇസ്രയേലിന് മേല്‍ ഹമാസ് തന്ത്രപരമായ ഭീഷണി ഉയര്‍ത്തില്ല. ഭാവിയില്‍ ഗാസയില്‍ നിന്ന് ഉണ്ടാകാവുന്ന ഏത് ഭീഷണിയെയും നിര്‍വീര്യമാക്കാനുള്ള ശക്തിയും കഴിവും ഇസ്രയേലിനുണ്ടെന്ന് വില്‍നൈ കൂട്ടിച്ചേര്‍ത്തു. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കില്‍ ബന്ദികളുടെ ജീവന്‍ അപകടത്തിലാകും. നിരപരാധികളായ പലസ്തീനികളുടെ ദുരിതം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന വെളിപ്പെടുത്തലുമായി ഡോണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. അത്യാവശ്യമായ ധാരണകള്‍ക്ക് ഇസ്രയേല്‍ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചിരുന്നു.

അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനിടെ യുദ്ധത്തില്‍ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്‌നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു. മധ്യപൂര്‍വ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.

Tags:    

Similar News