ഞായറാഴ്ച്ച രാത്രിയിലും ഇറാന്റെ ന്യൂക്ലിയര്‍ സംവിധാനങ്ങളും ശാസ്ത്രജ്ഞരും ഇസ്രേയല്‍ സേനയുടെ ആക്രമണത്തില്‍ മരിച്ചു വീണു; തുടര്‍ച്ചയായി അയക്കുന്ന മിസ്സൈലുകളില്‍ പലതും ഇസ്രയേലിലും വീഴുന്നു; പാക്കിസ്ഥാനോടും സൗദിയോടും ചേര്‍ന്ന് ഇസ്ലാമിക് ആര്‍മി ഉണ്ടാക്കി ഇസ്രയേലിനെ തുടര്‍ച്ച നീക്കാന്‍ ഇറാന്‍; അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി ഇസ്രയേലും

ഞായറാഴ്ച്ച രാത്രിയിലും ഇറാന്റെ ന്യൂക്ലിയര്‍ സംവിധാനങ്ങളും ശാസ്ത്രജ്ഞരും ഇസ്രേയല്‍ സേനയുടെ ആക്രമണത്തില്‍ മരിച്ചു വീണു

Update: 2025-06-16 03:28 GMT

ടെല്‍ അവീവ്: പശ്ചിമേഷ്യയെ സംഘര്‍ഷത്തിലാഴ്ത്തി ഇസ്രയേല്‍-ഇറാന്‍ യുദ്ധം ശക്തമാകുകയാണ്. ഇന്നലെ രാത്രിയില്‍ മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. പാക്കിസ്ഥാനോടും സൗദിയോടും ചേര്‍ന്ന് ഇസ്ലാമിക് ആര്‍മി ഉണ്ടാക്കി ഇസ്രയേലിനെ തകര്‍ക്കാന്‍ ഇറാന്‍ നീക്കം നടത്തുമ്പോള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍.

ഇറാനിലെ ഷഹ്റാനിലെ എണ്ണ സംഭരണശാല ഇസ്രയേല്‍ ആക്രമണത്തില്‍ കത്തി നശിച്ചു. ഇറാനില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടുവെന്ന വിവരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് സ്ഥിരീകരിച്ചത്.


 



ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായി. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു.

മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റര്‍ അകലെ ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇനിയും ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് മധ്യ, വടക്കന്‍ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടനും പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്ര്ംപ് ഇറാന് താക്കീതുമായി രംഗത്ത് എത്തിയത്. അമേരിക്കയെ ആക്രമിച്ചാല്‍ തങ്ങളുടെ സൈന്യത്തിന്റെ പൂര്‍ണ്ണ ശക്തി ഇറാന്‍ അനുഭവിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ട്രംപ് ഇസ്രയേലിന് പിന്തുണ നല്‍കുന്ന രീതിയില്‍ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചത്. യുദ്ധത്തില്‍ പങ്കാളിയാകാനുളള സാധ്യത പോലും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം ഇസ്ലാമിക രാജ്യങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ഇസ്ലാമി്ക് ആര്‍മി ഉണ്ടാക്കാനാണ് ഇറാന്റെ നീക്കം.


 



തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍ കൂടാതെ മറ്റ് ചില രാജ്യങ്ങളേയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്താനാണ് ഇറാന്‍ നീക്കം നടത്തുന്നത്. അതേ സമയം അമേരിക്കയുടേയും ബ്രിട്ടന്റെയും സഹായം ഇസ്രയേല്‍ തേടിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ നിരവധി ആയുധ നിര്‍മ്മാണ ശാലകള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അതേ സമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് പുട്ടിനെ മധ്യസ്ഥനാക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇ്മ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എന്‍.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 14 ആണവ ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ വകവരുത്തിയിട്ടുണ്ട്.

സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തില്‍ തുടക്കത്തില്‍ പകച്ച ഇറാന്‍ കനത്ത പ്രത്യാക്രമണം നടത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പര്‍ സോണിക്, ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചു. ഞായറാഴ്ച മാത്രം ഇറാന്‍ ആക്രമണത്തില്‍ 11 പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. 250 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ഉം പരിക്കേറ്റവരുടെ എണ്ണം 380 ലേറെയുമായി. ഹൈഫ തുറമുഖ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ നാല് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു.


 



ബാത് യാമിലെ ആക്രമണത്തിനിരയായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ ആക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് മധ്യ, വടക്കന്‍ ഇസ്രായേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടന്‍ തങ്ങളുടെ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News