അമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കും; ഏഷ്യയും യൂറോപ്പും അടക്കം പ്രതിസന്ധിയിലാകും

അമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും

Update: 2025-06-22 14:17 GMT

ടെഹ്‌റാന്‍: മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബിട്ട് തകര്‍ത്തതിന് പിന്നാലെ സുപ്രധാന തീരുമാനം കൈക്കൊണ്ട് ഇറാന്‍. ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ചോക്ക്‌പോയിന്റുകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റര്‍ വീതിയുള്ള ചാനല്‍ ഇറാനെ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് വേര്‍തിരിക്കുന്നതാണ്. മൂന്ന് കിലോമീറ്റര്‍ മാത്രമാണ് ഈ ഭാഗത്തെ കപ്പല്‍ച്ചാലിന്റെ വീതി.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാല്‍ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും. കപ്പലുകള്‍ മറ്റു വഴി തേടേണ്ടി വരുന്നതോടെ വന്‍ വിലക്കയറ്റത്തിന് അത് വഴിവെക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോര്‍മുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയില്‍ ഏകദേശം 2 ദശലക്ഷം ബാരല്‍ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഹോര്‍മൂസ് വഴി എണ്ണക്കപ്പലുകള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഇറാന്‍ സമ്മതിക്കില്ലെന്ന അവസ്ഥ വന്നാല്‍ പ്രതിസന്ധി രൂക്ഷമാകും. അതിനിടെ ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിലൂടെ കടക്കാന്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് ഓയില്‍ വ്യവസായ മേഖല കണക്കുകൂട്ടുന്നുണ്ട്. ആ ഭയം യാഥാര്‍ത്ഥ്യമായാല്‍ എണ്ണ വില വന്‍തോതില്‍ കുതിച്ചുയരാനും സാധ്യതയുണ്ട്.

അരനൂറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഇടനാഴിയായി വര്‍ത്തിക്കുന്ന ഇടമാണ് ഹോര്‍മുസ് കടലിടുക്ക്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാന്‍, അറബിക്കടല്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം, ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നത്. ഇത് ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണ്.

ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന പാത കൂടിയാണിത്, പ്രത്യേകിച്ച് ഖത്തറില്‍ നിന്നുള്ളത്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും പശ്ചിമേഷ്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിപണികളെ പിടിച്ചുകുലുക്കും. പതിറ്റാണ്ടുകളോളം നീണ്ട രാഷ്ട്രീയ ഭീഷണി, പ്രോക്‌സി യുദ്ധങ്ങള്‍, ഉപരോധങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, നാവിക ഏറ്റുമുട്ടലുകള്‍ എന്നിവയുണ്ടായിട്ടും, ആധുനിക ചരിത്രത്തില്‍ ഹോര്‍മൂസ് കടലിടുക്ക് ഒരു തവണ പോലും പൂര്‍ണ്ണമായി അടച്ചിട്ടില്ല.

ഹോര്‍മൂസ് കടലിടുക്ക് ഇതിനുമുന്‍പ് ഒരിക്കലും പൂര്‍ണമായി അടച്ചിട്ടില്ലെങ്കിലും അതിന് തൊട്ടടുത്ത് എത്തിയ സന്ദര്‍ഭങ്ങളുണ്ട്. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത്, ഇരുപക്ഷവും എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ ഗള്‍ഫിന്റെ ചില ഭാഗങ്ങളില്‍ മൈനുകള്‍ സ്ഥാപിക്കുകയും കുവൈത്ത്, സൗദി ടാങ്കറുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു. ഇറാഖ് മിസൈല്‍ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. ഈ സംഘര്‍ഷത്തില്‍ അമേരിക്ക അന്ന് ഇടപെട്ടിരുന്നു.

കുവൈത്ത് ടാങ്കറുകള്‍ക്ക് പുത്തന്‍ പതാക നല്‍കുകയും ഓപ്പറേഷന്‍ ഏര്‍ണസ്റ്റ് വില്‍ പ്രകാരം യുഎസ് യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച് അവയ്ക്ക് അകമ്പടി നല്‍കുകയും ചെയ്തു. യുദ്ധത്തില്‍ പല കപ്പലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചിലത് മുങ്ങി. ആഗോള എണ്ണ വില പിന്നാലെ കുതിച്ചുയര്‍ന്നു. ഇത്രയും സംഭവിച്ചിട്ടും ഹോര്‍മൂസ് തുറന്നുതന്നെ കിടന്നു.

2011ലും 2012ലുമായിരുന്നു അടുത്ത സംഭവം. ഇറാന്‍ വീണ്ടും കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇറാന്റെ എണ്ണ കയറ്റുമതിയെയും ബാങ്കിംഗ് സംവിധാനത്തെയും ലക്ഷ്യമിട്ട് യൂറോപ്പും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു ഇത്. അന്നത്തെ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസാ റഹിമി ഉള്‍പ്പെടെയുള്ള ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥര്‍, എണ്ണ ഉപരോധങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ യൂറോപ്യന്‍ ശക്തി രാജ്യങ്ങള്‍ നാവിക സേനയെ മേഖലയിലേക്ക് അയച്ചു. അമേരിക്ക, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ശ്രദ്ധേയമായ നാവിക അഭ്യാസങ്ങള്‍ നടത്തി, ഹോര്‍മുസ് ഉപരോധിക്കാനുള്ള ഏതൊരു ശ്രമവും സൈനിക തിരിച്ചടിക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അന്നും ഹോര്‍മൂസ് അടച്ചില്ല.

അതേസമയം ഹോര്‍മൂസ് തുറമുഖം അടച്ചിട്ടാല്‍ അത് ഇറാനും തിരിച്ചടിയാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇത് തടയുന്നത് ഉപരോധങ്ങളാല്‍ ഇതിനകം തളര്‍ന്നുകിടക്കുന്ന സ്വന്തം സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഞെരുക്കുകയും രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്യും. ബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം. അതുകൊണ്ട് തന്നെ ഇറാന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങിയാല്‍ വീണ്ടും കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്ന അവസ്ഥയിലാകും.

Tags:    

Similar News