ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു; ഇതിനോടകം വധിച്ചത് 14 ആണവ ശാസ്ത്രജ്ഞരെ; ടെഹ്‌റാനില്‍ അഞ്ചിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍; ടെഹ്‌റാന്‍ പൊലീസ് ആസ്ഥാനവും നിലംപരിശാക്കി ഇസ്രായേല്‍ ബോംബറുകള്‍; നഗരത്തില്‍ നിന്നും കാറുകളില്‍ ജീവനു വേണ്ടി കൂട്ടപ്പലായനം ചെയ്ത് ആളുകള്‍

ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു

Update: 2025-06-15 17:11 GMT

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളെ തീര്‍ത്തും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. ആണവ സമ്പൂഷ്ടീകരണവുമായി മുന്നോട്ടു പോകുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. നിരവധി ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടു കൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണങ്ങള്‍. ഇറാനിലെ ആണവ കേന്ദ്രമായ ഇസ്ഫഹാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേല്‍ സൈനിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇതിനോടകം ഇറാന്റെ 14 ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ബോംബ് സ്‌ഫോടനങ്ങളിലാണ ്ചില ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനില്‍ കനത്ത ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ഇറാന്റെ ആണവ സമ്പൂഷ്ടീകരണ കേന്ദ്രങ്ങളാണ് ഇസ്രായേലിന്റെ പ്രധാന ഉന്നം. അതുകൊണ്ടാണ് ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് വകവരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതിനോടകം 128 പേര്‍ ടെഹ്‌റാനില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 40 പേര്‍ സ്ത്രീകളാണ്. 900ഓളം പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം 14 ഇസ്രായേലികളാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടികളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ പെടും.


 



ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎന്‍ഡി) എന്നിവയും ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ടെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ നഗരത്തില്‍ നിന്നും പ്രാണനും കൊണ്ട് ആളുകള്‍ കൂട്ടപ്പലായനം ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇതിനുപിന്നാലെ ഇറാന്റെ പ്രത്യാക്രമണവും ഉണ്ടായി. ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റ് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സൈന്യം വ്യക്തമാക്കി. ഇതോടെ ജറുസലേമിലും ടെല്‍ അവീവിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉല്‍പാദന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു.


 



ഇറാനിലെ മഷാദ് എയര്‍പോര്‍ട്ടില്‍ ഇസ്രയേല്‍ ആക്രമണം. വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു. അതേസമയം, ഇസ്രയേലിന്റെ ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും ഇറാന്‍ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. 44 ഇസ്രയേലി ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ മിസൈല്‍ അക്രമണത്തില്‍ ടെഹ്‌റാനിലെ ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ തകര്‍ന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥികളുടെ പരിക്ക് നിസാരമാണെങ്കിലും ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ശത്രു പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെയും ആണവ പദ്ധതിയെയും ഇസ്രായേല്‍ വ്യോമസേന കൃത്യവും വിപുലവുമായ രീതിയില്‍ ആക്രമിക്കുകയാണെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു.


 



ഇസ്രയേലിലെ ഹൈഫ, ടെല്‍ അവീവ്, ബാത് യാം എന്നിവിടങ്ങളില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മെട്രോ സ്റ്റേഷനുകളും പള്ളികളും ബോംബ് ഷെല്‍ട്ടറുകളായി ഉപയോഗിക്കുമെന്ന് ഇറാന്‍. ഇറാനിയന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനിയാണ് മെട്രോ സ്റ്റേഷനുകളും പള്ളികളും പൊതുജനങ്ങള്‍ക്ക് ബോംബ് ഷെല്‍ട്ടറുകളായി ലഭ്യമാകുമെന്ന് അറിയിച്ചത്.

ഇസ്രയേലി പൗരന്‍മാരുടെ മരണത്തിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും നേരത്തെ വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാറ്റ് യാം നഗരം സന്ദര്‍ശിച്ച നെതന്യാഹു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ''സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ ഇറാന്‍ കനത്ത വില നല്‍കേണ്ടിവരും. ഇസ്രയേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ ഇറാനെ ഇല്ലാതാക്കുന്നതിനാണ് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആരംഭിച്ചത്. ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ എത്ര ദിവസം വേണമെങ്കിലും ഈ ഓപ്പറേഷന്‍ തുടരും''


 



അതിനിടെ ഇസ്രയേലും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ''ഇസ്രായേലിനും ഇറാനും ഇടയില്‍ ഉടന്‍ തന്നെ സമാധാനം ഉണ്ടാകും. ഇപ്പോള്‍ നിരവധി ഫോണ്‍ സംഭാഷണങ്ങളും ചര്‍ച്ചകളും ഇതിനായി നടക്കുന്നുണ്ട്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ ഒന്നും ശരിയാകുന്നില്ല. പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കണം.'' ട്രംപ് പറഞ്ഞു.

Tags:    

Similar News