ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പലയിടത്തും സ്‌ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ

ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പലയിടത്തും സ്‌ഫോടനം

Update: 2026-02-28 06:54 GMT

ടെഹ്റാന്‍: ലോകത്തെ ആശങ്കയിലാക്കി വീണ്ടുമൊരു യുദ്ധം. ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍ വ്യോമ സേന. ടെഹ്‌റാന്‍ നഗരത്തില്‍ പലയിടത്തും സ്‌ഫോടനമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും രംഗത്തെത്തി. എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ വ്യോമപാതയും അടച്ചിട്ടുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസിന് തൊട്ടടുത്താണ് മിസൈലുകള്‍ പതിച്ചത്. 86-കാരനായ ഖമേനി സുരക്ഷിതനാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലുടനീളം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറണമെന്ന് ഐഡിഎഫ് നിര്‍ദേശിച്ചു.

അമേരിക്കയുമായി ഏകോപിപ്പിച്ചാണ് 'മുന്‍കൂര്‍ ആക്രമണം' നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. മേഖലയില്‍ ഭീഷണികള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഖമേനി എവിടെയാണ് ഉള്ളതെന്ന് കാര്യം വ്യക്തമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആണവ കരാറിനെച്ചൊല്ലി ഡോണള്‍ഡ് ട്രംപും ഇറാനും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് നാടകീയ നീക്കം.


 



ഇറാന്‍ അമേരിക്ക മൂന്നാം ഘട്ട ആണവ ചര്‍ച്ചയും കരാറിലെത്താതെ പിരിഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ സംതൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നത്.

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും വേണ്ടിവന്നേക്കാം എന്നും ട്രംപ് പറഞ്ഞിരുന്നു. ജനീവ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ ആണ് പ്രതികരണം. പശ്ചിമേഷ്യയില്‍ അമേരിക്ക ദീര്‍ഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. തിങ്കളാഴ്ച മുതല്‍ വിയന്നയില്‍ വീണ്ടും ചര്‍ച്ച നടക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ ഇസ്രയേലില്‍ എത്തും.


 



ഇറാന്‍ വിഷയത്തില്‍ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ഇതുവരെയുള്ള നയന്തന്ത്ര ചര്‍ച്ചകളില്‍ തൃപ്തിയില്ല. ഒരു വലിയ, ബുദ്ധിമുട്ടുള്ള തീരുമാനം വരാനിരിക്കുന്നു. ഇറാന്‍ ആണവശേഷി നിര്‍ത്തലാക്കണം. നയന്തന്ത്ര പരിഹാരത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ഒരു ദീര്‍ഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചിരുന്നു.

Tags:    

Similar News