യുകെയില്‍ താമസിക്കുന്ന ഫലസ്തീനിയുടെ സകല ബന്ധുക്കള്‍ക്കും വിസ നല്‍കാന്‍ ഉത്തരവിട്ട ഇമിഗ്രെഷന്‍ കോടതി; യുക്രൈന്‍ പദ്ധതിയില്‍ പെടുത്തിയതോടെ ഇനി ഫലസ്തീനികള്‍ ഒഴുകിയെത്തും; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിയും

യുകെയില്‍ താമസിക്കുന്ന ഫലസ്തീനിയുടെ സകല ബന്ധുക്കള്‍ക്കും വിസ നല്‍കാന്‍ ഉത്തരവിട്ട ഇമിഗ്രെഷന്‍ കോടതി

Update: 2025-02-13 02:28 GMT

ലണ്ടന്‍: റഷ്യയുമായുള്ള യുദ്ധം നടക്കുന്ന യുക്രെയിനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ പ്രത്യേക പദ്ധതിക്ക് കീഴില്‍ അഭയം ആവശ്യപ്പെട്ട പാലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിറക്കി. ഒരു അമ്മയും, അച്ഛനും നാല് കുട്ടികളും അടങ്ങുന്ന ഗാസയില്‍ നിന്നെത്തിയ ആറംഗ കുടുംബത്തിനാണ് അഭയം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. അവരുടെ സഹോദരന്‍ ഇപ്പോള്‍ തന്നെ യു കെയില്‍ താമസിക്കുന്നെന്ന് അവകാശപ്പെട്ട് യുക്രെയിന്‍ പദ്ധതിക്ക് കീഴില്‍ നല്‍കിയ ഇവരുടെ അപേക്ഷ നേരത്തെ ഹോം ഓഫീസ് നിരാകരിച്ചിരുന്നു.

കുടുംബത്തിന്റെ മനുഷ്യാവകാശങ്ങള്‍ ഇതുവഴി ലംഘിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാണ് ഒരു ഇമിഗ്രേഷന്‍ കോടതി ഇവര്‍ക്ക് അഭയം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരമൊരു തീരുമാനമെടുത്താല്‍, അത് ലോകത്തിലെ പല സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണമാകുമെന്ന ഹോം ഓഫീസിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് കോതതി ഉത്തരവിറക്കിയത്.

വ്യോമാക്രമണത്തില്‍ ഗാസയിലെ തങ്ങളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നതോടെ യുക്രെയിന്‍ പദ്ധതിക്ക് തങ്ങളും അര്‍ഹരാണ് എന്നായിരുന്നു കുടുംബം വാദിച്ചത്. മാത്രമല്ല, അവര്‍ താമസിക്കുന്ന സ്ഥലത്ത് തുടര്‍ന്നും വ്യോമാക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജീവന്‍ അപകടത്തിലാണെന്നും അവര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യു കെ പൗരനോ, അതല്ലെങ്കില്‍ യു കെയില്‍ സ്ഥിരതാമസമാക്കിയതോ ആയ ഒരു ബന്ധു ഉണ്ടെങ്കില്‍, യുക്രെയിന്‍ പൗരന്മാര്‍ക്ക് യുകെയില്‍ അഭയം തേടാന്‍ അനുവദിക്കുന്ന പ്രത്യേക പദ്ധതി വഴിയാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചത്. 2022 മാര്‍ച്ചില്‍ ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ ഫെബ്രുവരിയോടെ നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍, അതിനു മുന്‍പായി, 2024 ജനുവരിയിലായിരുന്നു തങ്ങള്‍ അപെക്ഷ സമര്‍പ്പിച്ചത് എന്നാണ് കുടുംബം വാദിച്ചത്. എന്നാല്‍, അത് യുക്രെയിന്‍ പൗരന്മാര്‍ക്ക് മാത്രമുള്ള പദ്ധതിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹോം ഓഫീസ് അപേക്ഷ നിരാകരിച്ചത്. ആദ്യം ഇവര്‍ സമീപിച്ഛ കോടതിയും, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കാം എന്നത് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു വിധിച്ചത്. എന്നാല്‍, ഉയര്‍ന്ന ട്രിബ്യൂണലില്‍ അപ്പീലിന് പോയതിന്റെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ കുടുംബത്തിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.

യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സിനെ ആര്‍ട്ടിക്കിള്‍ 8 ല്‍ പറയുന്ന, കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള അവകാശം അടിസ്ഥാനമാക്കിയാണ് യു കെയിലുള്ള സഹോദരനോടൊപ്പം താമസിക്കാന്‍ കോടതി ഇവരെ അനുവദിച്ചിരിക്കുന്നത്. ഈ തീരുമാനം വഴി ഒരു തെറ്റായ കീഴ്വഴക്കമാണ് കോടതി സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. താന്‍ ഈ വിധിയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, നിയമത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ഹോം ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News