'ഇസ്രയേല്‍ മേഖലയെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു; നെതന്യാഹുവിനെ തടയണം'; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനിടെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി; അപലപിച്ച് അറബ് രാജ്യങ്ങള്‍

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനിടെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി

Update: 2025-06-13 13:36 GMT

അങ്കാറ: ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് തുര്‍ക്കി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ - ഇറാന്‍ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങവെ തുര്‍ക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ നിര്‍ണായക നീക്കങ്ങളുമായി അറബ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഭാഷയിലാണ് ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് ഇറാനെതിരെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയത്. ഇറാന്‍ വിപ്ലവസേനയുടെ തലവന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തി. ഇറാന്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയില്‍ ഇസ്രയേലി നഗരങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.

സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിശദീകരിക്കുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിര്‍ദേശം. എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുകയും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ഈ അറിയിപ്പില്‍ എംബസി വിശദീകരിക്കുന്നു.

സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ ഇടപെടണമെന്നുമാണ് അറബ് രാജ്യങ്ങളുടെ നിലപാട്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ഫോണില്‍ സംസാരിച്ചു. ഖത്തറിലെ വിദേശകാര്യ സഹമന്ത്രി ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. വൈകും മുന്‍പ് അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിഷയത്തില്‍ ഇടപെടണമെന്നും എത്രയും വേഗം സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് അറബ് രാജ്യങ്ങളുടെ ആവശ്യം.

Similar News