രാജ്യത്തിനെതിരെ ചാരവൃത്തിയും ഭീകരതയ്ക്ക് ധനസഹായം നല്‍കലും; ഹമാസ് അനുകൂല പത്രപ്രവര്‍ത്തകനായ സൗദി പൗരന് വധശിക്ഷ; തുര്‍ക്കി അല്‍-ജാസറിനെ ശിക്ഷിച്ചത് മോചനത്തിനായി സമ്മര്‍ദ്ദം ഉയരുന്നതിനിടെ

റിയാദില്‍ സൗദി പൗരന് വധശിക്ഷ നല്‍കി

Update: 2025-06-15 12:27 GMT

റിയാദ്: രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രാജ്യത്തിനെതിരെ ചാരവൃത്തി, ഭീകരതയ്ക്ക് ധനസഹായം നല്‍കല്‍ തുടങ്ങിയ കുറ്റത്തിന് അറസ്റ്റിലായ സൗദി പൗരനെയാണ് ശനിയാഴ്ച റിയാദില്‍ വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഹമാസ് അനുകൂല പത്രപ്രവര്‍ത്തകനായ തുര്‍ക്കി അല്‍-ജാസറിനെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട് . രാജ്യദ്രോഹം, വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കല്‍ തുടങ്ങിയ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയാണ് സൗദി സര്‍ക്കാര്‍ തുര്‍ക്കി അല്‍-ജാസറിനെ ശിക്ഷിച്ചത്.

രാജ്യത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കും വിധം വിദേശ കക്ഷികളുമായി ആശയവിനിമയം നടത്തിയതായും പ്രതിക്കെതിരെ കുറ്റമുണ്ട്. ആഭ്യന്തര സുരക്ഷ, ദേശീയ ഐക്യം, രാജ്യത്തിന്റെ സ്ഥിരത എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് തുകകള്‍ സ്വീകരിക്കുന്നതടക്കം നിരവധി ഭീകര കുറ്റകൃത്യങ്ങള്‍ സൗദി പൗരനായ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍-ജാസര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഏഴ് വര്‍ഷമായി തടങ്കലില്‍ വച്ചിരുന്ന ജാസറിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ശിക്ഷ നടപ്പാക്കിയത്. ശനിയാഴ്ച്ച ജാസറിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

നേരത്തെ സൗദി സുരക്ഷാ അധികാരികള്‍ക്ക് അയാളെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റവാളി രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും തെളിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അപ്പീല്‍ കോടതിയും, സുപ്രീം കോടതി ശിക്ഷാവിധി ശരിവയ്ക്കുകയും തുടര്‍ന്ന് ഒരു രാജകീയ ഉത്തരവ് പ്രകാരം ശരീഅത്ത് വിധി അനുസരിച്ചു വധശിക്ഷ നടപ്പിലാക്കിയത്.

രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ നിരപരാധികളായ സാധാരണക്കാരെ ആക്രമിക്കാനോ ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുമുള്ള സൗദി അറേബ്യന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അടിയവരയിട്ടു. അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശരീഅത്ത് നിയമമനുസരിച്ചുള്ള ശിക്ഷകള്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.f

Similar News