ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന നീക്കത്തിന് എംപിമാര്‍ യെസ് പറഞ്ഞു; ജനിക്കുന്നതിന് തൊട്ടു മുന്‍പ് വരെ ഇനി ഗര്‍ഭഛിദ്രം അനുവദനീയം; വീട്ടില്‍ വച്ചോ ആശുപത്രിയിലോ ഗര്‍ഭം അലസിപ്പിച്ചാലും കേസില്ല: ആര്‍ക്കും കൊല്ലാനുള്ള ലൈസന്‍സ് നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ബ്രിട്ടന്റെ, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മാറ്റത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുവാദം നല്‍കി. സ്ത്രീകള്‍ സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്നത് കുറ്റമല്ലാതാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിക്കാണ് പാര്‍ലമെന്റ് അനുമതി നല്‍കിയത്. ഏതൊരു കാരണത്താലും, പ്രസവിക്കുന്നത് വരെയുള്ള, ഗര്‍ഭധാരണത്തിന്റെ ഏത് സമയഘട്ടത്തിലും ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം ഇന്നലെ ജനപ്രതിനിധി സഭയില്‍ 137 ന് എതിരെ 379 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസ്സാക്കീയത്.
ബില്‍ മുന്നോട്ടുവെച്ച ലേബര്‍ എം പി ടോണിയ അന്റോണിയാസി പറഞ്ഞത്, സ്വന്തം ഗര്‍ഭത്തിനു മേല്‍ എടുക്കുന്ന നടപടികള്‍ക്ക് ഇനി മുതല്‍ ഒരു സ്ത്രീക്കും അന്വേഷണമോ, അറസ്റ്റോ, പ്രോസിക്യൂഷന്‍ നടപടികളോ, തടവോ അനുഭവിക്കേണ്ടി വരില്ല എന്നാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും നിലവിലുള്ള, വിക്‌റ്റോറിയന്‍ കാലത്തെ ഗര്‍ഭഛിദ്ര നിയമം നിസ്സഹായരായ സ്ത്രീകള്‍ക്ക് എതിരെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് താന്‍ അവതരിപ്പിച്ച ഭേദഗതി എന്നും അവര്‍ പറഞ്ഞു.
സ്ത്രീകളുടെ, പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍, 1967 ലെ ഗര്‍ഭഛിദ്ര നിയമത്തിനു ശേഷം വരുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്. 1861-ലെ ഒഫെന്‍സസ് എഗനിസ്റ്റ് പേര്‍സണ്‍ ആക്റ്റിന് പകരമായിട്ടാകും പുതിയ നിയമം നിലവില്‍ വരിക. അതായത്, 1861 - ലെ നിയമം, ഇനി സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ബാധകമാവില്ല എന്നര്‍ത്ഥം. നിസ്സഹായരായ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് ഇത് അവസരം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി, എം പി മാരും പ്രോ ചോയ്‌സ് ആക്റ്റിവിസ്റ്റുകളും ഇതിനെ സ്വാഗതം ചെയ്യുകയാണ്.
അതേസമയം, ഗര്‍ഭഛിദ്രത്തിനെതിരെ പ്രചാരണം നടത്തുന്നവരും, ബില്ലിനെ എതിര്‍ത്ത എം പിമാരും ചൂണ്ടിക്കാണിക്കുന്നത്, ജനിക്കുന്നതിന്റെ തൊട്ട് തലേന്ന് വരെ ഒരു ജീവിതം അവസാനിപ്പിക്കാനുള്ള അവകാശമാണ് ഇത് സ്ത്രീകള്‍ക്ക് നല്‍കുന്നത് എന്നാണ്. അതില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുന്നുമുണ്ട്. പുതിയ നിയമം അനുസരിച്ച്, നിലവിലെ 24 ആഴ്ച പരിധി കഴിഞ്ഞും, മെഡിക്കല്‍ അനുമതി ഇല്ലാതെയും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ കഴിയും. എന്നാല്‍, നിയമ പരിധിക്കപ്പുറം ഗര്‍ഭ ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും, സ്ത്രീയുടെ സമ്മതമില്ലാതെ ഗരഭഛിദ്രം നടത്തുന്ന പങ്കാളികള്‍ക്കും നിയമം ശിക്ഷ ഉറപ്പു വരുത്തുന്നുണ്ട്.
അതേസമയം, കണ്‍സള്‍ട്ടന്റ് പീഡിയീീട്രീഷന്‍ കൂടിയായ കണ്‍സര്‍വേറ്റീവ് എം പി ഡോക്ടര്‍ കരോലിന്‍ ജോണ്‍സണ്‍ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. കോവിഡ് കാലത്ത് ആരംഭിച്ച, പില്‍സ് ബൈ പോസ്റ്റ് പദ്ധതിയിലൂടെ വീടുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നവര്‍ അതിനു മുന്‍പായി ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ടേഷന്‍ നടത്തണം എന്ന ഭേദഗതിയായിരുന്നു അവര്‍ കൊണ്ടുവന്നത്. 379 എം പിമാരാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
സമാനമായ രീതിയില്‍, ലേബര്‍ എം പി സ്റ്റെല്ല ക്രീസിയും 1861 ലെ നിയീമത്തിന് ഒരു ഭേദഗതി കൊണ്ടു വന്നിരുന്നു. ഗര്‍ഭഛിദ്രം മനുഷ്യാവകാശമാക്കണം എന്നതായിരുന്നു അത്. അങ്ങനെയായാല്‍, ഭാവിയില്‍ ഒരിക്കലും പാര്‍ലമെന്റിന് ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, അന്റോനിയാസിയുടെ ബില്‍ മാത്രം അവതരിപ്പിക്കാനാണ് ജനപ്രതിനിധി സഭ സ്പീക്കര്‍ സര്‍ ലിന്‍ഡ്‌സേ അനുവാദം നല്‍കിയത്. അന്റോണിയാസിയുടെ ബില്ലിനെ 170 എം പിമാര്‍ പിന്തുണച്ചിരുന്നപ്പോള്‍ ക്രീസിയുടെ ബില്ലിന് 110 എം പിമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്.