രജിസ്ട്രേഷന്‍ നൂലാമാലകള്‍ മൂലം ഇന്ത്യയില്‍ നിന്നടക്കമുള്ള ഡന്റിസ്റ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്യുമ്പോള്‍ ദന്ത ഡോക്ടര്‍മാരെ കാണാനാവാതെ വേദന സഹിച്ചും പോക്കറ്റ് കീറിയും യുകെയിലെ ജനങ്ങള്‍: ബ്രിട്ടണില്‍ നിയമം പൊളിച്ചെഴുതാന്‍ മുറവിളി

Update: 2025-06-19 02:22 GMT

ലണ്ടന്‍: ബ്രിട്ടണിലെ ആശുപത്രിയായ എന്‍ എച്ച് എസ്സില്‍ നിന്നും ദന്ത ചികിത്സ ലഭിക്കാതെ ലക്ഷക്കണക്കിന് രോഗികള്‍ വലയുമ്പോള്‍ വിദേശങ്ങളില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ ദന്ത ഡോക്ടര്‍മാര്‍ മെക്‌ഡൊണാള്‍ഡ്‌സിലും മറ്റ് ടേക്ക് എവേകളിലും ജോലി ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനിലുള്ളത്. എം പിമാര്‍ക്ക് അയച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്യൂറോക്രസിയുടെ ചുവപ്പു നാടകള്‍ ഒഴിവാക്കി, വിദേശ ഡോക്ടര്‍മാരുടെ സേവനം എത്രയും വേഗം എന്‍ എച്ച് എസ്സിന് ലഭ്യമാക്കണമെന്നും അതില്‍ ആവശ്യപ്പെടുന്നുണ്ട്.

വിദേശ ദന്ത ഡോക്ടര്‍മാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, യു കെയില്‍ ജോലി ചെയ്യുന്നതിനുള്ള പരീക്ഷകള്‍ക്ക് ഇരിക്കാന്‍ അവസരം കണ്ടെത്തുക എന്നതാണ്. അതിന്റെ ഫലമായി ഇന്ത്യ, ഈജിപ്ത്, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള, യോഗ്യതയുള്ള ദന്തഡോക്ടര്‍മാര്‍ മാസങ്ങളോളം ചിലപ്പോള്‍ ഒരു വര്‍ഷം വരെ ഫാസ്റ്റ് ഫുഡ് കഫേകളിലും മറ്റും ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അസ്സോസിയേഷന്‍ ഓഫ് ഡന്റല്‍ ഗ്രൂപ്പ്‌സ് (എ ഡി ജി) ആരോപിക്കുന്നു.

വിദേശ ദന്ത ഡോക്ടര്‍മാരുടെ നൈപുണ്യം നഷ്ടമാകാതിരിക്കാന്‍ രണ്ട് ഭാഗമായുള്ള റെജിസ്‌ട്രേഷന്‍ എക്സാമിനേഷന്‍ (ഒ ആര്‍ ഇ) അടിയന്തിരമായി പരിഷ്‌കരിക്കണം എന്നാണ് പ്രധാന ദന്ത ചികിത്സാ ദായകരെ പ്രതിനിധീകരിക്കുന്ന എ ഡി ജി ആവശ്യപ്പെടുന്നത്. വിദേശങ്ങളില്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ ദന്ത ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ഡെന്റല്‍ കൗണ്‍സിലില്‍ റെജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ഒ ആര്‍ ഇ യുടെ രണ്ട് ഭാഗങ്ങളിലും വിജയിക്കണം. ഈ റെജിസ്‌ട്രേഷന്‍ ലഭിച്ചാല്‍ മാത്രമെ ഇവര്‍ക്ക് യു കെയില്‍ ദന്ത ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ കഴിയുകയുള്ളു.

യോഗ്യതയുള്ള ദന്തഡോക്ടര്‍മാര്‍ ഫാസ്റ്റ്ഫുഡ് സെന്ററുകളില്‍ ബര്‍ഗറുകള്‍ നല്‍കുന്നത് ലജ്ജാകരമാണെന്നും എ ഡി ജി പറയുന്നു. രോഗികള്‍ക്കായി ചെലവഴിക്കേണ്ട സമയമാണ് ഇത്തരത്തില്‍ പാഴാകുന്നതെന്നും എ ഡി ജി ചൂണ്ടിക്കാണിക്കുന്നു. വേദന സഹിക്കാതെ സ്വന്തം പല്ല് സ്വയം വലിച്ചൂരുന്ന രോഗികളുടെ കഥകള്‍ ഇനിയും ഉണ്ടാവരുതെന്ന് എ ഡി ജി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നീല്‍ കാര്‍മെഷയല്‍ പറയുന്നു. പരിശീലനം നേടിയ, നൈപുണ്യമുള്ള ദന്തഡോക്ടര്‍മാര്‍ അവരുടെ വൈദഗ്ധ്യം പാഴാക്കി കളയുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കണമെന്നും അദ്ദേഹം പറയുന്നു.

ജനറല്‍ ഡന്റല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 6000 വിദേശ ദന്തഡോക്ടര്‍മാരാണ് രജിസ്‌ട്രേഷനുള്ള പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നത്. എന്നാല്‍, 600 പേര്‍ക്ക് മാത്രമാണ് ജി ഡി സി വര്‍ഷത്തില്‍ രണ്ടു തവണ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുക. അതേസമയം, എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ 2023 - 24 ലെ കണക്കനുസരിച്ച് 2,749 ദന്തഡോക്ടര്‍മാരുടെ ഒഴിവുകളാണ് ഉള്ളത്. ജി ഡി സി ഡാറ്റ അനുസരിച്ച്, നിലവില്‍ എന്‍ എച്ച് എസ്സിലുള്ള ദന്തഡോക്ടര്‍മാരില്‍ 25 ശതമാനം വിദേശ ഡോക്ടര്‍മാരാണ്.

Similar News