നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ശേഷം ഖത്തറുമായി ട്രംപ് സംസാരിച്ചു; ഇറാനുമായി ഫോണില്‍ സംസാരിച്ചത് ഖത്തര്‍ പ്രധാനമന്ത്രി; പിന്നാലെ യുദ്ധം തീര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം; യാതൊരു വിധ ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഇറാന്‍; ഇസ്രയേലും പ്രതികരിക്കുന്നില്ല; വെടിനിര്‍ത്തലില്‍ സര്‍വ്വത്ര അനിശ്ചിതത്വം; പശ്ചിമേഷ്യയില്‍ അവ്യക്തത മാത്രം
ടെഹ്‌റാന്‍: അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം തള്ളി ഇറാന്‍. ഇസ്രയേലുമായി യാതൊരു വിധ ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. അതിനിടെ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. യുദ്ധം നിര്‍ത്താനുള്ള അമേരിക്കന്‍ നിര്‍ദ്ദേശം അംഗീകരിക്കേണ്ടെന്ന് ഇപ്പോള്‍ ഇസ്രയേലും എടുത്തിരിക്കുന്ന നിലപാട്. അതിനിടെ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരേയും ഇറാന്‍ ആക്രമണം നടത്തി. ബാഗ്ദാദിലെ സൈനിക കേന്ദ്രത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണത്തെ പ്രതിരോധിച്ചെന്ന് ഇറാഖും അറിയിച്ചു. ഖത്തര്‍ വ്യോമതാവളത്തിലെ ഇറാന്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടി കൊടുക്കില്ലെന്നാണ് സൂചന. ആരും ഇല്ലാത്ത സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്നും സൂചനയുണ്ട്. ഇറാന്‍ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്ന് ഖത്തറും അറിയിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക പ്രത്യാക്രമണത്തിന് തയ്യാറാകാത്തത് എന്നാണ് വിലയിരുത്തല്‍. ഇത് സംഘര്‍ഷം ദൂരീകരിക്കാനും സഹായിച്ചേക്കും.
എന്നാല്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയാണ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിര്‍ത്തലിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണള്‍ഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെയാണ് ഇറാന്‍ ഇതിനെ തള്ളുന്ന തരത്തില്‍ പ്രതികരിക്കുന്നതും.
എന്നാല്‍ അമേരിക്കന്‍ പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തള്ളുകയാണ് ഇറാന്‍. നിലവില്‍ ഏതെങ്കിലും നിലക്കുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി അറിയിച്ചു. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷന്‍ ലക്ഷ്യം നേടും വരെ തുടരും. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കുമെന്ന് ഇറാന്‍ പറയുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാന്‍ ഇന്നലെ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതാണ് ഇറാന്‍ തള്ളുന്നത്.
അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളില്‍ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വിശദീകരിച്ചിരുന്നു. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തുകയായിരുന്നു. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കും ഒരു ഭീഷണിയും ഉയര്‍ത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വിശദീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്നും ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പിന്നാലെ അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെയാണ് നാടകീയമായി അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് എക്സിലൂടെ അറിയിച്ചു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സമയം രാവിലെ ഏഴ് മണിക്ക് വെടിനിര്‍ത്തലിന് തുടക്കമിടുമെന്ന് ഇസ്രയേല്‍ മാധ്യമം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഇത് ഇറാന്‍ സ്ഥിരീകരിക്കുന്നില്ല. ഇസ്രയേലും പ്രതികരിച്ചിട്ടില്ല.