അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍; സേനയെ അപമാനിക്കരുതെന്ന് ട്രംപ്; ട്രംപിനെതിരെ ഇമ്പീച്ച്‌മെന്റ് നീക്കവും തുടങ്ങി; ട്രംപിസം മങ്ങലിലേക്ക്; ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്ന് ഇറാനും

Update: 2025-06-25 00:58 GMT

വാഷിങ്ടണ്‍: ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് വിശദീകരിച്ചുള്ള യു ടേണായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത്. ഇറാനിലെ ആണവ നിലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തെന്നും യുദ്ധ വിജയം നേടിയെന്നും പറഞ്ഞുള്ള പിന്മാറ്റം. എന്നാല്‍ അമേരിക്കന്‍ വ്യോമസേന ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അണ്വായുധ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനായില്ലെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തി സിഎന്‍എന്‍ ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി. അതായത് ട്രംപിന്റെ വീരവാദം തള്ളാണെന്ന് പറയുകയാണ് അന്താരാഷ്ട്ര മാധ്യമം. ഇതോടെ സേനയെ അപമാനിക്കരുതെന്ന് ട്രംപ് ആവശ്യമുന്നയിച്ച് രംഗത്തു വന്നു. അതിനിടെ ട്രംപിനെ ഇമ്പീച്ച് ചെയ്യാനും നീക്കം സജീവമായി. അതായത് അമേരിക്കയില്‍ ഭരണമാറ്റ സാധ്യത തേടുകയാണ് പ്രതിപക്ഷം. ഇതിനെ ട്രംപ് അതിജീവിച്ചേക്കാം. പക്ഷേ ഇറാനെതിരായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ട്രംപിന്റെ ഗ്ലാമര്‍ ഇടിക്കുകയാണ്.

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്രംപ് പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതായാലും ഇസ്രയേല്‍ ട്രംപിനെ അനുസരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പശ്ചിമേഷ്യയില്‍ സമാധാനവും എത്തി. ഇതിന് പിന്നാലെയാണ് ഇറാന്‍ ആഘോഷം തുടങ്ങിയത്. ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ താവളത്തെ ആക്രമിച്ചതോടെ ഇറാനില്‍ വലിയ ആഹ്ലാദമാണ്. പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനി താരവുമായി. അപ്പോഴാണ് അമേരിക്കയില്‍ ട്രംപിസം വെല്ലുവിളി നേരിടുന്നത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കനത്ത നാശമാണ് വിതച്ചത്. ഇസ്രയേലിന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങി. ഇതിനിടെ വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.

ഇരുരാജ്യങ്ങളും ഒരേ സമയം തന്റെ അടുക്കലെത്തി സമാധാനം ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വാദം.'ഇസ്രായേലും ഇറാനും ഏതാണ്ട് ഒരേ സമയം എന്റെയടുത്തേക്ക് വന്ന് പറഞ്ഞു, 'സമാധാനം!' സമയം ഇപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു. ലോകവും പശ്ചിമേഷ്യയുമാണ് യഥാര്‍ത്ഥ വിജയികള്‍!. രണ്ട് രാജ്യങ്ങളുടെയും ഭാവിയില്‍ വലിയ സ്നേഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അവര്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, എന്നാല്‍ നീതിയുടെയും സത്യത്തിന്റെയും പാതയില്‍ നിന്ന് വ്യതിചലിച്ചാല്‍ നഷ്ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്റെയും ഇറാന്റെയും ഭാവി അതിരുകളില്ലാത്തതും വലിയ വാഗ്ദാനങ്ങളാല്‍ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെ!' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അതേസമയം യുഎസ് താവളത്തിന് നേരെയുള്ള ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ദുര്‍ബലമായ പ്രത്യാക്രമണമെന്ന് ഇതിനെ വിശേഷിപ്പിച്ച ട്രംപ് മുന്‍കൂട്ടി അറിയിച്ചതിന് നന്ദിയെന്നും പറഞ്ഞ് ഇറാനെ പരിഹസിച്ചിരുന്നു. യുഎസുമായുള്ള ഏറ്റുമുട്ടലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതീകാത്മക തിരിച്ചടിയായിട്ടാണ് ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണമെന്നുമാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചിട്ടുണ്ട്. ശത്രുവിന് കടുത്ത ശിക്ഷ നല്‍കിയെന്നും ഇറാനെ എതിര്‍ത്താല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഭീകരവാദി'കളായ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഇറാന്‍ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്‌കിയാന്‍ അറിയിച്ചതായി ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വന്‍ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താല്‍പര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.

യുഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പെസെഷ്‌കിയാന്‍ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

Tags:    

Similar News