കുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്തണം; തല്‍ക്കാലത്തേക്ക് വിദേശികളെ പ്രവേശിപ്പിക്കരുത്; യുകെയിലെ ഭൂരിപക്ഷം പേരും ചിന്തിക്കുന്നത് ഇങ്ങനെ; കുടിയേറ്റക്കാരെ കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ വിശ്വാസങ്ങള്‍ ഏറെയും അബദ്ധങ്ങള്‍; പ്രധാന സര്‍വേഫലം ഇങ്ങനെ

Update: 2025-08-06 01:38 GMT

ലണ്ടന്‍: അടുത്തകാലത്തായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരില്‍ മിക്കവരെയും തിരിച്ചയയ്ക്കണമെന്നും, കുടിയേറ്റം തത്ക്കാലത്തേക്കെങ്കിലും പൂര്‍ണ്ണമായും നിര്‍ത്തണമെന്നുമാണ് ബ്രിട്ടനിലെ പകുതിയോളം വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. യു ഗോവ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 45 ശതമാനം പേരാണ് പുതിയ കുടിയേറ്റക്കാര്‍ എത്താത്ത ബ്രിട്ടന്‍ സ്വപ്നം കാണുന്നത്. അടുത്തകാലത്തായി കുടിയേറിയവര്‍ തിരികെ പോകണമെന്നും അവര്‍ പറയുന്നു.

റിഫോം യു കെയുടെ വോട്ടര്‍മാരില്‍ 45 ശതമാനം പേര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ് വോട്ടര്‍മാരില്‍ 27 ശതമാനം പേറും ഈ അഭിപ്രായക്കാരാണ്. എന്നാല്‍, കുടിയേറ്റത്തെ കുറിച്ച് വലിയൊരു തെറ്റിദ്ധാരണ ബ്രിട്ടീഷുകാര്‍ക്കിടയിലുണ്ടെന്നും യു ഗോവ് സര്‍വ്വേ വെളിപ്പെടുത്തുന്നുണ്ട്. ഏകദേശം 47 ശതമാനത്തോളം ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നത്, നിയമപരമായി കുടിയേറിയവരേക്കാള്‍ കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ താമസിക്കുന്നു എന്നാണ്.

കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണം എന്ന അഭിപ്രായമുള്ളവരില്‍ 72 ശതമാനം പേരും ഇതേ ധാരണ പുലര്‍ത്തുന്നവരാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 6 മുതല്‍ 12 ലക്ഷം വരെ വരും. അതേ സമയം, 2021/22 ലെ സെന്‍സസ് പ്രകാരം ബ്രിട്ടനില്‍ നിയമപരമായി താമസിക്കുന്ന വിദേശികളുടെ എണ്ണം 10.7 ദശലക്ഷം വരും. 2024 ല്‍ 9,48,000 കുടിയേറ്റക്കാരാന് നിയമവിധേയമായി യു കെയില്‍ എത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതേ കാലയളവില്‍ 43,630 അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്നും ഒ എന്‍ എസ് കണക്കില്‍ പറയുന്നു. അതില്‍ 84 ശതമാനം പേര്‍ ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തിയവരാണ്.കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്ന തെറ്റിദ്ധാരണ മാറ്റിയാല്‍, കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന അഭിപ്രായമുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കാം എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മെയ് 20 നും ജൂണ്‍ 16 നും ഇടയിലായി 8,055 പേര്‍ക്കിടയിലും മെയ് 22 നും 23 നും ആയി 2,008 പേര്‍ക്കിടയിലും ആണ് സര്‍വ്വേ നടത്തിയത്.

Tags:    

Similar News