സ്റ്റര്‍മാരുടെ രാജി ആവശ്യപ്പെട്ട് അനേകം നേതാക്കള്‍ രംഗത്ത്;ചീഫ് ഓഫ് സ്റ്റാഫ് രാജി വച്ചതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ച് ലേബര്‍ പാര്‍ട്ടി; പരസ്യ നിലപാടെടുത്ത് സ്‌കോട്ടിഷ് നേതാവ്; നിവൃത്തിയില്ലാതെ പിന്തുണയുമായി ക്യാബിനറ്റ്: കീര്‍ സ്റ്റര്‍മാര്‍ രാജിയിലേക്കെന്ന് സൂചന

Update: 2026-02-10 03:47 GMT

ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയ മാറ്റത്തിന് വീണ്ടും സാധ്യത. കാര്യ നിര്‍വഹണത്തിന് മന്ത്രിസഭ സ്റ്റേ നല്‍കിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലായിരിക്കുകയാണ്. സ്‌കോട്ടിഷ് ലേബര്‍ നേതാവായ അനാസ് സര്‍വാറാണ് മാന്‍ഡേഴ്‌സന്‍ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നന്മയ്ക്കായി സ്റ്റാര്‍മര്‍ രാജിവയ്ക്കണം എന്ന ആവശ്യം ആദ്യമുയര്‍ത്തിയത്. ഒരുകാലത്ത് സ്റ്റാര്‍മറുടെ അനുയായി ആയി അറിയപ്പെട്ടിരുന്ന സര്‍വാര്‍ പറയുന്നതി നിരവധി തെറ്റുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വരുത്തിയിരിക്കുന്നത് എന്നാണ്. തെറ്റു കണ്ടാല്‍ താന്‍ അത് തുറന്ന് പറയുമെന്നും, ഇപ്പോഴത്തെ ആശയക്കുഴപ്പം മാറാന്‍ നേതൃത്വം മാറിയെപറ്റൂ എന്നും അദ്ദേഹം പറഞ്ഞു.

സര്‍വാര്‍ തന്റെ നീക്കത്തെ കുറിച്ച് പ്രധാനമന്ത്രിയോട് നേരത്തേ തുറന്ന് പറഞ്ഞിരുന്നതായാണ് അറിവ്. ഇതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടാന്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രിമാരോട്, സ്റ്റാര്‍മര്‍ക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ സ്ഥാനം നഷ്ടമാകുമെന്നും പറഞ്ഞതായി ചില ലേബര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചീഫ് ഓഫ് സ്റ്റാഫ്, മോര്‍ഗന്‍ മെക്‌സ്വീനി രാജി വെച്ച് പുറത്ത് പോയതിന്റെ അലയൊലികള്‍ ഇനിയും അടങ്ങാത്ത ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ സംഭവ വികാസങ്ങള്‍ നടക്കുന്നത്.

പ്രധാനമന്ത്രിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ ആദ്യം മന്ത്രിമാര്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍, ഭരണസ്ഥിരതയില്‍ ഉയര്‍ന്ന ആശങ്കകള്‍ സാമ്പത്തിക വിപണിയെ പ്രതികൂലമായി ബാധിച്ചതോടെ വിമതര്‍ നമ്പര്‍ 10 ന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകല്‍ പറയുന്നത്. തുടര്‍ന്ന് എല്ലാ മന്ത്രിമാരും സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷം, എം പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ താന്‍ നടത്തിയ യുദ്ധങ്ങളിലെല്ലാം തന്നെ താനാണ് ജയിച്ചതെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തു.

അതേസമയം സ്റ്റാര്‍മര്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ ഇന്നലെ പുതിയ പോര് ആരംഭിച്ചു. സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനാസ് സര്‍വാറുമായി കൈകോര്‍ത്ത് വെസ് സ്ട്രീറ്റിംഗ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ആരോപണമാണ് പുതിയ പോര്‍മുഖം തുറന്നത്. താന്‍, പ്രധാനമന്ത്രിയെ പിന്തുണച്ച് പരസ്യ പ്രസ്താവന നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു എന്നാണ് സ്ട്രീറ്റിംഗ് പറയുന്നത്.

പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും, നേതൃസ്ഥാനത്തേക്ക് കണ്ണുവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ട്രീറ്റിംഗ് നടത്തുന്നുണ്ട്. പീറ്റര്‍ മാന്‍ഡേഴ്‌സനുമായുള്ള ഒരു സ്വകാര്യ വാട്ട്‌സ്അപ് ചാട്ട് അദ്ദേഹം പുറത്തുവിട്ടത് അതിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാത്രമല്ല, സ്റ്റാര്‍മറെ പുറത്താക്കി താത്ക്കാലിക പ്രധാനമന്ത്രിയെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതില്‍ സാധ്യതക്കാരുടെ ലിസ്റ്റില്‍ സ്ട്രീറ്റിംഗിന്റെ പേരും ഉണ്ടായിരുന്നു.

Similar News