പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാഷ്ട്രം പോലെ പെരുമാറുന്നു; പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന ഐഎസും ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനം; അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ലാദന്‍; ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

Update: 2025-08-12 06:37 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യക്കെതിരേ പാക്ക് സൈനിക മേധാവി അസിം മുനീര്‍ നടത്തിയ ആണവ ഭീഷണിക്കെതിരെ കടുത്ത വിമര്‍ശനവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. പാക്കിസ്ഥാന്‍ തെമ്മാടി രാഷ്ട്രത്തേപ്പോലെ പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഭീകരന്‍ ഒസാമ ബിന്‍ലാദനേപ്പോലെയാണ് അസിം മുനീറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈനിക മേധാവിയുടെ പ്രസ്താവന പൂര്‍ണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമന്‍ ബിന്‍ ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനമാണെന്നും റൂബിന്‍ പറഞ്ഞു. അസിം മുനീര്‍ കോട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്നും അദ്ദേഹം പരിഹസിച്ചു.

അമേരിക്കന്‍ മണ്ണില്‍നിന്ന് പാക് സൈനിക മേധാവിയുടെ വെല്ലുവിളി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദന്‍ പറഞ്ഞതിനെ ഓര്‍മിപ്പിക്കുന്നു. ഒരു രാഷ്ട്രം എന്ന നിലയില്‍ പാക്കിസ്ഥാന്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് പലരുടേയും മനസ്സില്‍ ചോദ്യങ്ങളുയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയില്‍നിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സറായി പ്രഖ്യാപിക്കണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു. അസിം മുനീറിന് യുഎസ് വീസ നല്‍കുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കാതിരുന്നതിനെയും റൂബിന്‍ ചോദ്യം ചെയ്തു. അസിം മുനീറിനെ ഉടന്‍ തന്നെ യോഗത്തില്‍നിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങള്‍ സ്വാധീനിച്ചേക്കാമെന്നും ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്-ഇന്ത്യ പങ്കാളിത്തത്തില്‍നിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കല്‍ റൂബിന്‍ അഭിപ്രായപ്പെട്ടു.

''പാക്കിസ്ഥാന്‍ ആണവരാഷ്ട്രമാണ്, ഞങ്ങളെ തകര്‍ത്താല്‍ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങള്‍ പോകൂ'' എന്നാണ് യുഎസില്‍ പാക്ക് വംശജരുടെ യോഗത്തില്‍ അസിം മുനീര്‍ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കും, തുടര്‍ന്ന് മിസൈല്‍ അയച്ച് അതു തകര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണു കശ്മീരെന്നും അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമല്ലെന്നും പരിഹരിക്കപ്പെടാത്ത രാജ്യാന്തര വിഷയമാണെന്നും മുനീര്‍ പറഞ്ഞു.

യുഎസ് സന്ദര്‍ശനത്തിനിടെയായിരുന്നു പാക് സൈനിക മേധാവി ഇന്ത്യയ്ക്കെതിരേ ആണവ ഭീഷണി ഉയര്‍ത്തിയത്. പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. 'ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും', എന്നായിരുന്നു ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീര്‍ പറഞ്ഞത്.

പകരച്ചുങ്കത്തില്‍ ഇന്ത്യയുമായി ഇടഞ്ഞുനില്‍ക്കുന്ന യുഎസുമായി പാക്കിസ്ഥാന്‍ നിലവില്‍ ചങ്ങാത്തത്തിലാണ്. പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ എന്നതും ശ്രദ്ധേയമാണ്.

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീര്‍ ഭീഷണിമുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. 'ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല', അസിം മുനീര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.

എന്നാല്‍ പാക്കിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്തിന്റെ കയ്യില്‍ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനില്‍ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാക്ക് സൈനിക മേധാവി അസിം മുനീര്‍ യുഎസില്‍ നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആണവായുധം വച്ചു ഭീഷണിപ്പെടുത്തുന്നതു പാക്കിസ്ഥാന്റെ പതിവു പരിപാടിയാണെന്നും അതു വിലപ്പോവില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഭീകരപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു നില്‍ക്കുന്ന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആണവായുധങ്ങള്‍ ഉള്ളതെന്നതിനു തെളിവാണ് മുനീറിന്റെ പ്രസ്താവന. ഒരു സൗഹൃദരാഷ്ട്രത്തിന്റെ മണ്ണില്‍വച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ഇന്ത്യ വ്യക്തമാക്കി.

Tags:    

Similar News