ഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി ആദ്യം അപമാനിച്ചു; ഐഫോണ്‍ നിര്‍മാണത്തില്‍ റിക്കോര്‍ഡ് ഇട്ടപ്പോള്‍ ആപ്പിളിനെ വിലക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചപ്പോള്‍ ഇടപെട്ട് കുളമാക്കി; ഒടുവില്‍ പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ വിരുന്നൂട്ടി വെല്ലുവിളിച്ചു: നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥ

നോബല്‍ പ്രൈസ് നേടാന്‍ ഇന്ത്യയോട് ട്രംപ് ചെയ്ത കൊടും ചതിയുടെ കഥ

Update: 2025-06-21 04:20 GMT

വാഷിങ്ടണ്‍: കുറച്ചുകാലമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തുടര്‍ച്ചയായി ഇന്ത്യക്ക് തിരിച്ചടിയാകുകയാണ്. നികുതി വിഷയത്തില്‍ തുടങ്ങിയാണ് ഇത്. പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറില്‍ അനാവശ്യ അവകാശവാദവുമായും ട്രംപ് രംഗത്തുവന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിരുന്നൊരുക്കിയത്. ഇത് ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ഇത് ഇന്ത്യയെ തഴിഞ്ഞ് പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കാനുള്ള ട്രംപിന്റെ നീക്കമായി വിലയിരുത്തലുകളുണ്ട്. ഇതോടെ മറുതന്ത്രങ്ങള്‍ പയറ്റി കൊണ്ട് ഇന്ത്യയും രംഗത്തുണ്ട്.

ഒരു കാലത്ത് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ചങ്ങാതിയായിരുന്നു അമേരിക്ക. പ്രതിരോധ മേഖലയില്‍, ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഒരു കാലത്ത് നടത്തിയ നീക്കങ്ങള്‍ എല്ലാം തന്നെ അമേരിക്കയുടെ പിന്‍ബലത്തിലായിരുന്നു. പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ നല്‍കിയതും എല്ലാം അമേരിക്ക ഈ പ്രത്യേക പരിഗണനയുടെ പേരിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ക്രമേണ വിള്ളല്‍ ഉണ്ടാകുകയായിരുന്നു.

പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സ്വീകരണം ഈ ബന്ധം പുനസ്ഥാപിക്കുന്നതിന്റെ തുടക്കമായിട്ടാണ് പലരും കാണുന്നത്. ഇമ്രാന്‍ഖാന്‍ പാക്ക് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ വേളയില്‍ വിമാനത്താവത്തില്‍ നിന്ന് സഞ്ചരിക്കാന്‍ മറ്റ് രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കാറുള്ള ലിമൂസിന്‍ നല്‍കിയില്ല എന്ന് മാത്രമല്ല എല്ലാ യാത്രക്കാരേയും പോലെ സാധാരണ വാഹനത്തില്‍ യാത്ര ചെയ്യേണ്ടതായും വന്നു. ട്രംപ് ആദ്യഘട്ടത്തില്‍ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയുമായി മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

ഇന്ത്യന്‍ കുടിയേറ്റക്കാരോട് ക്രൂരമായ സമീപനം

എന്നാല്‍ ഇപ്പോള്‍ ട്രംപ് പല കാര്യങ്ങളിലും കാട്ടുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പാക്കിസ്ഥാനെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് നടത്തിയതെന്ന് വേണം കരുതാന്‍. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെ കൈകാലുകള്‍ കൂട്ടിക്കെട്ടി യുദ്ധവിമാനത്തില്‍ കയറ്റി വിട്ടാണ് ട്രംപ് ആദ്യം അപമാനിച്ചത്. ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മാണം റെക്കോര്‍ഡ് ഇട്ടപ്പോള്‍ ട്രംപ് ഐ ഫോണിനെ ഇക്കാര്യത്തില്‍ വിലക്കി. അമേരിക്കയില്‍ തന്നെ ഐ ഫോണ്‍ നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടു.


 



കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ മറികടന്നു. ഏപ്രില്‍ 2 ന് ട്രംപ് ആദ്യമായി പരസ്പര താരിഫ് പ്രഖ്യാപിച്ചതിന് മുന്നോടിയായി ഈ വര്‍ധനവ് ഉണ്ടായി. ആ മാസത്തെ കയറ്റുമതിയുടെ അളവ് അസാധാരണമാംവിധം ഉയര്‍ന്നതായിരുന്നു. ഏപ്രിലില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയില്‍ 76 ശതമാനം വര്‍്ദധന രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമായി മാറിയപ്പോള്‍ ട്രംപ് അതില്‍ അനാവശ്യമായി ഇടപെട്ട് കുളമാക്കി.

അസീം മുനീറിന് പുകഴ്ത്തല്‍

യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടായിരുന്നു ട്രംപിന്റെ രംഗപ്രവേശം. ഒടുവില്‍ ഇന്ത്യക്ക് തന്നെ പറയേണ്ടി വന്നു ഇക്കാര്യത്തില്‍ മധ്യസ്ഥന്‍മാരുടെ ഇടപെടല്‍ ഇല്ലായിരുന്നു എന്ന്. കഴിഞ്ഞ ചൊവ്വാഴ്ച ട്രംപുമായി ഫോണില്‍ സംസാരിക്കുന്ന വേളയിലും മോദി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അടുത്ത ദിവസം മോദിയെ അതിശയ വ്യക്തിത്വം എന്ന് വിശേഷിപ്പിച്ച ട്രംപ് അതിന് പിന്നാലെ അസിം മുനീറിനെ അങ്ങേയറ്റം സ്വാധിനമുള്ള വ്യക്തിത്വം എന്നാണ് പുകഴ്ത്തിയത്.

പാക്കിസ്ഥാനെ ഏറെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപിനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചതിന് ശേഷമാണ് മുനീറിനെ ക്ഷണിച്ചതെന്നാണ് പറയപ്പെടുന്നത്.

മുനീറിന്റെ അഞ്ച് ദിവസത്തെ യുഎസ് പര്യടനത്തില്‍ പെന്റഗണ്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫ്ലോറിഡയിലെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സാധാരണ ഗതിയില്‍ പാക്കിസ്ഥാനിലെ ഒരു ജനറലിന് ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കാറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാന്‍ ''നുണകളും വഞ്ചനയും അല്ലാതെ മറ്റൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്ന് ട്രംപ് തന്നെ ആരോപിച്ചിരുന്നു.

പിന്നീട് ജോ ബൈഡന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍ എന്നും വിശേഷിപ്പിച്ചിരുന്നു. രാഷ്ട്രത്തലവന്മാര്‍ക്കായി മാത്രം അനുവദിച്ചിരിക്കുന്ന പ്രവേശനം മുനീറിന് അനുവദിച്ചതിന്റെ കാരണം നിരവധിയാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷവും ഇതിന് ഭാഗീകമായി കാരണമാണ്. പാകിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സൈനിക മേധാവിയാണെന്ന് ട്രംപിന് അറിയുകയും ചെയ്യാം.

ആത്യന്തികമാിയ ഇതെല്ലാം ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്നതിന് വേണ്ടിയുള്ള കളിയാണെന്ന് ഇപ്പോള്‍ എല്ലാവരും മനസിലാക്കിയിരിക്കുന്നു. അതിന് വേണ്ടി തന്നെയാണ് ഇന്ത്യയോട് ഈ കൊടും ചതി ചെയ്യന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍. ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് താന്‍ ഇടപെട്ടതിനാലാണെന്നാണ് ട്രംപ് ആവര്‍ത്തിച്ചവകാശപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങള്‍ക്കും വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തതോടെ പ്രശ്‌നം തീരുകയായിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു.


 



എന്നാല്‍, ഇന്ത്യ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത്തരത്തില്‍ ഒന്ന് ഉണ്ടാകില്ലെന്നും മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകര്‍ത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിന് ധാരണയിലെത്തുകയായിരുന്നു. ഈ വെടിനിര്‍ത്തലിലേയ്ക്ക് നയിച്ചത് തന്റെ ഇടപെടലാണെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.

പാക്കിസ്ഥാന്‍ വഴി ഇറാനിലേക്കും വഴിവെട്ടി ട്രംപ്

കഴിഞ്ഞദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്താന്റെ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ച നടത്തിയത്. അസിം മുനീറിന് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ച സംബന്ധിച്ച് ഒട്ടേറെ അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇപ്പോഴിതാ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട നാല് സാധ്യതകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ജമ്മു കശ്മീര്‍ ഡിജിപി ശേഷ് പോള്‍ വൈദ് രംഗത്തുവന്നിരുന്നു.

'There are no free lunches' എന്നൊരു പ്രയോഗമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കൂടിക്കാഴ്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ഇതാദ്യമായല്ല ഇത്തരം കൂടിക്കാഴ്ച നടക്കുന്നതെന്നും ഇതിന് മുമ്പ് മൂന്നുതവണ യുഎസ് പ്രസിഡന്റുമാര്‍ പാക് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പാക് കരസേനാ മേധാവിമാര്‍ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിലേക്ക് മാറുന്ന ഘട്ടത്തിലാണ് ഇത്തരം കൂടിക്കാഴ്ചകള്‍ നടന്നതെന്നും ശേഷ് പോള്‍ വൈദ് വ്യക്തമാക്കി.


 



നിലവില്‍ അസിം മുനീര്‍ പാകിസ്താന്റെ പ്രസിഡന്റല്ലെന്നും കൂടിക്കാഴ്ച നടത്തിയത് ഒരു സൂചനയായി എടുക്കാമെന്നും അദ്ദേഹം പറയുന്നു. അതായത് അസിം മുനീര്‍ ഭാവിയില്‍ പാക് പ്രസിഡന്റ് ആകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ട്രംപിന്റെ വ്യക്തിപരമായ ചില താത്പര്യങ്ങളാകാമെന്നും മുന്‍ കശ്മീര്‍ ഡിജിപി പറഞ്ഞുവെക്കുന്നു. ക്രിപ്റ്റോ ബിസിനസ് നടത്തുന്നയാളാണ് ട്രംപിന്റെ മകന്‍. അടുത്തിടെ പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ബിസിനസ് താത്പര്യങ്ങളാകാം ഇതിന് പിന്നിലെന്ന സംശയവും അദ്ദേഹം ഉന്നയിച്ചിരുന്നു.

ഇറാനുമേലുള്ള നിയന്ത്രണത്തിനായി പാക് വ്യോമതാവളങ്ങള്‍ യുഎസ്സിന് ആവശ്യമായി വന്നേക്കാമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഈ ലക്ഷ്യം ആയിരിക്കാം എന്നുമാണ് മൂന്നാമത്തെ സാധ്യതയായി അദ്ദേഹം പറയുന്നത്. നാലാമത്തെ സാധ്യത ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ടുള്ളതാണ്. ഇമ്രാന്‍ ഖാന്‍ ജനപ്രിയ നേതാവാണെന്നും കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാകിസ്താനെ വരുതിയിലാക്കിയതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് അനുസരിച്ച്, പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.

ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നല്‍കുന്നതിന് പകരമായി പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാന്‍ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താന്‍ നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ ഈ വാഗ്ദാനം നിലനില്‍ക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പാകിസ്താന് വലിയ തോതില്‍ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ടെന്നും മുനീറിനോട് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം അമേരിക്ക ചേര്‍ന്നാല്‍, പാകിസ്താനെ തന്റെ പക്ഷത്ത് നിര്‍ത്താന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തി. ട്രംപിന്റെ പാക്കിസ്ഥാന്‍ പ്രേമം ഇന്ത്യയ്ക്ക് പണിയാകുമ്പോള്‍ കരുതലോടെ നീങ്ങാനാണ് ഇന്ത്യയുടെ നീക്കവും.

Tags:    

Similar News