ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്; ബ്രസീലിന് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി; ബ്രസീലിന് മേല്‍ ഉയര്‍ന്ന തീരുവക ചുമത്തിയത് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് എതിരായ നിയമനടപടികള്‍ക്കുള്ള പ്രതികാരം

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെ ട്രംപിന്റെ അടുത്ത പണി! എട്ട് രാജ്യങ്ങള്‍ക്ക് കൂടി പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്

Update: 2025-07-10 03:21 GMT

വാഷിംഗ്ടണ്‍: ലോക സാമ്പത്തിക രംഗത്തെ വട്ടംകറക്കി ട്രംപിന്റെ തീരുവപ്രഖ്യാപനങ്ങള്‍ തുടരുന്നു. ബ്രസീല്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. . ബ്രസീലിന് 50% തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ ഭീഷണികളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടികള്‍.

ബ്രസീലിന് പുറമേ, അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് അയച്ച വ്യാപാര തീരുവ സംബന്ധിച്ച കത്തുകള്‍ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചു. അള്‍ജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് 30 ശതമാനവും ബ്രൂണൈ, മോള്‍ഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീന്‍സിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്.

ബ്രസീലിയന്‍ ഇറക്കുമതിക്ക് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഉള്‍പ്പെടെ എല്ലാ പുതിയ താരിഫുകളും ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബ്രസീലിന് മേലുള്ള ട്രംപിന്റെ ഉയര്‍ന്ന തീരുവ പ്രഖ്യാപനം രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ക്കുള്ള പ്രതികാരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബ്രസീലിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 50% താരിഫ് എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ ബ്രസീലിന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ 10 ശതമാനം നിരക്കില്‍ നിന്നുള്ള വന്‍തോതിലുള്ള വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്രംപ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള 'വളരെ അന്യായമായ വ്യാപാര ബന്ധം' മൂലമാണ് പുതിയ താരിഫ് പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയെ ബാധിക്കുന്ന സുസ്ഥിരമല്ലാത്ത വ്യാപാര കമ്മികള്‍ക്ക് കാരണമാകുന്ന നിരവധി വര്‍ഷത്തെ താരിഫ്, നോണ്‍-താരിഫ് നയങ്ങളും വ്യാപാര തടസ്സങ്ങളും പരിഹരിക്കുന്നതിന് പുതിയ താരിഫുകള്‍ ആവശ്യമാണെന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ കമ്മി അമേരിക്കയുടെ സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക വ്യാപാരത്തിനായി തുറന്നുകിടക്കുന്നുവെന്ന് ഊന്നിപ്പറയുമ്പോള്‍ തന്നെ അത് ന്യായവും സന്തുലിതവും' ആയിരിക്കണമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉല്‍പ്പാദന സൗകര്യങ്ങള്‍ അമേരിക്കയുടെ മണ്ണിലേക്ക് മാറ്റാന്‍ തയ്യാറുള്ള അന്താരാഷ്ട്ര കമ്പനികളെ പുതിയ താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ ബ്രിക്‌സിന്റെ ഭാഗമായ ബ്രസീലിന്റെ മേല്‍ ചുമതത്തിയിരിക്കുന്ന 50 ശതമാനം തീരുവയാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സ് അമേരിക്കയെ ദ്രോഹിക്കുന്നതിനായി രൂപീകരിച്ചതാണെന്ന് നേരത്തെ ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ആ രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ 10% താരിഫ് നിരക്കുകള്‍ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്കയെ ലോക വേദിയില്‍ ന്യായമായി പരിഗണിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നേരത്തെ വൈറ്റ്ഹൗസും വ്യക്തമാക്കിയിരുന്നു.

മറ്റൊരു രാജ്യത്തിന് മാനദണ്ഡമാകാന്‍ വേണ്ടി അവര്‍ ഡോളറിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു മിടുക്കനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും മാനദണ്ഡം നഷ്ടപ്പെടില്ല. കഴിഞ്ഞ പ്രസിഡന്റിനെപ്പോലെ ഒരു മണ്ടനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മാനദണ്ഡം നഷ്ടപ്പെടും. നമുക്ക് ലോകനിലവാരമുള്ള ഡോളര്‍ നഷ്ടപ്പെട്ടാല്‍, അത് ഒരു ലോകമഹായുദ്ധം തോല്‍ക്കുന്നതിന് തുല്യമായിരിക്കും. അത് സംഭവിക്കാന്‍ നമുക്ക് അനുവദിക്കാനാവില്ല എന്നും ബ്രിക്‌സുമായുള്ള വിയോജിപ്പ് ചൂണ്ടിക്കാണിച്ച് ട്രംപ് വ്യക്തമാക്കിയിരുന്നു.

ബ്രിക്സ് രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ നേരത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ തള്ളിക്കളഞ്ഞിരുന്നു. ലോകം മാറിയിരിക്കുന്നു. നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ട എന്ന രൂക്ഷവിമര്‍ശനവും ലുല ഡ സില്‍വ ട്രംപിനെതിരെ ഉയര്‍ത്തിയിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ തേടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്‌സ്. അതുകൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നത് എന്ന് താന്‍ കരുതുന്നു എന്നും ലുല ഡ സില്‍വ പ്രതികരിച്ചിരുന്നു.

ലോകത്തിന് യുഎസ് ഡോളറിന് പുറമെ മറ്റ് വ്യാപാര മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്ന് ലുല തിങ്കളാഴ്ച പറഞ്ഞിരുന്നു. നമ്മുടെ വ്യാപാര ബന്ധങ്ങള്‍ ഡോളറിലൂടെ കടന്നുപോകേണ്ടതില്ലാത്ത ഒരു മാര്‍ഗം ലോകം കണ്ടെത്തേണ്ടതുണ്ട്. അത് ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതിനെക്കുറിച്ച് നമ്മള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകള്‍ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏകീകരിക്കുന്നതുവരെ ക്രമേണ സംഭവിക്കുന്ന ഒന്നാണത് എന്നും ബ്രസീലിയന്‍ പ്രസിഡന്റ് പ്രതികരിച്ചിരുന്നു.

Tags:    

Similar News