ഇന്ത്യ തീരുവ കുറക്കുമെന്ന് ട്രംപ്; ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തും; തീരുവയില്‍ ട്രംപ് നിലപാട് കടുപ്പിച്ചു തന്നെ

ഇന്ത്യ തീരുവ കുറക്കുമെന്ന് ട്രംപ്

Update: 2025-03-20 09:00 GMT

ന്യൂഡല്‍ഹി: ഇന്ത്യ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ്. ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് അദ്ദേഹം രംഗത്തുവന്നു. ബ്രയിറ്റ്ബാര്‍ട്ട് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ ചുമത്തുന്ന തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ തീരുവയില്‍ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ യു.എസില്‍ നിന്നുള്ള മദ്യം, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ തീരുവ ഇന്ത്യ കുറച്ചിരുന്നു.

യു.എസില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉള്‍പ്പടെ വാങ്ങുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഓട്ടോമാബൈല്‍, കാര്‍ഷിക ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ നികുതി കുറക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെങ്കിലും അവരുടെ തീരുവ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ട്രംപ് പറഞ്ഞു.

നേരത്തെ ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. എന്നാല്‍, തീരുവയുടെ വിഷയത്തില്‍ ഇന്ത്യക്ക് ഒരു ഇളവും നല്‍കില്ലെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. നേരത്തെ ഇന്ത്യ ഞങ്ങള്‍ക്കുമേല്‍ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവര്‍ക്കുമേലും ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഞങ്ങളെ മാര്‍ക്കറ്റില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാല്‍ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം യു.എസുമായുള്ള ഇറക്കുമതി തീരുവ വിഷയത്തിലെ തര്‍ക്കത്തില്‍ സെപ്തംബര്‍ വരെ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം സാവകാശം തേടിയിരുന്നു. വിഷയത്തില്‍ യു.എസിന് ഒരുറപ്പും നല്‍കിയിട്ടില്ലെന്നാണ് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ വ്യക്താക്കിയത്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കനത്ത തീരുവ തിരിച്ചും ബാധകമാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ശശി തരൂര്‍ എം.പി അദ്ധ്യക്ഷനായ കമ്മിറ്റി വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ഇരുരാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിനായി ശ്രമിക്കുകയാണെന്നും ദീര്‍ഘകാല വ്യാപാര സഹകരണമാണ് ലക്ഷ്യമെന്നും സുനില്‍ ബര്‍ത്ത്വാള്‍ അറിയിച്ചു. വ്യാപാര കരാറിനായുള്ള ചര്‍ച്ചകളില്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ക്കായി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയുമായ വിക്രം മിസ്രിയെയും വിളിച്ചുവരുത്തിയിരുന്നു.

Tags:    

Similar News