പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്; അസിം മുനീറിനൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഉച്ചഭക്ഷണത്തിനും ക്ഷണം; പാക് സൈനിക മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നത്
പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തും. ബുധാനാഴ്ച വൈറ്റ് ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. ഉച്ചഭക്ഷണത്തിനും ക്ഷണമുണ്ടെന്നും വൈറ്റ്ഹൗസ്. പാക്കിസ്ഥാന്‍ ആര്‍മി തലവനോടൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ യുഎസ് പ്രസിഡന്റ് ഉച്ചഭക്ഷണം കഴിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാഷിങ്ടന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് വിവരം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും അസിം മുനീര്‍ കൂടിക്കാഴ്ച നടത്തും. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സമയത്ത് നടക്കുന്ന കൂടിക്കാഴ്ച നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാന്‍ ഇറാനുമായി കര അതിര്‍ത്തി പങ്കിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ 35 മിനിറ്റ് സംസാരിച്ചുവെന്ന വാര്‍ത്ത ഇന്ത്യ അറിയച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള അസിം മുനീറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അസിം മുനീര്‍ വാഷിങ്ടനിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാക്കിസ്ഥാന്‍ പൗരന്മാര്‍ അസിം മുനീര്‍ താമസിക്കുന്ന ഹോട്ടലിനു പുറത്തും വാഷിങ്ടനിലെ പാക്കിസ്ഥാന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചു. ഇമ്രാന്‍ ഖാനെ അനുകൂലിക്കുന്നവരാണ് പ്രകടനം നടത്തിയത്.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടി വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞദിവസം അമേരിക്കയിലെ പാക്കിസ്ഥാന്‍ ജനങ്ങളുമായി അദ്ദേഹം സംവദിച്ചിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന വാദം അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ ലംഘിക്കുന്ന അപകടകരമായ ഒരു പുതിയ രീതി സ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് മുനീര്‍ ആരോപിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മധ്യസ്ഥത സ്വീകരിക്കില്ലെന്നും വിഷയത്തില്‍ പൂര്‍ണമായ രാഷ്ട്രീയ സമവായമുണ്ടെന്നും ട്രംപിനോട് പ്രധാനമന്ത്രി പറഞ്ഞു.മോദിയും ട്രംപും 35 മിനിറ്റ് സമയം ഫോണില്‍ സംസാരിച്ചു. ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
അടുത്ത ക്വാഡ് യോഗത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. കാനഡയില്‍നിന്ന് മടങ്ങുമ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനം സാധ്യമാകുമോ എന്ന് ട്രംപ് മോദിയോട് ചോദിച്ചു. എന്നാല്‍ നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉണ്ടെന്ന അസൗകര്യം ട്രംപിനെ മോദി അറിയിച്ചു.