'അംഗത്വം ലഭിക്കണമെങ്കില്‍ 5 ഉപാധികള്‍'; വനസംരക്ഷണ നിയമം മുതല്‍ ലയങ്ങളുടെ വികസനം വരെ; ബിജെപിയെ അംഗീകരിച്ചേക്കും; എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് തന്നെ

Update: 2026-01-10 08:20 GMT

ഇടുക്കി: സി.പി.എം വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്ന മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ പാര്‍ട്ടിക്ക് മുന്നില്‍ വെച്ചത് വിട്ടുവീഴ്ചയില്ലാത്ത അഞ്ച് ഉപാധികള്‍. ഇന്ദിരാഗാന്ധി നടപ്പിലാക്കിയ വനസംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുക, തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നവീകരിക്കുക തുടങ്ങി ഇടുക്കിയുടെ വികസനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ആവശ്യങ്ങള്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ മാത്രമേ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ഉപാധികള്‍ അദ്ദേഹം മുന്നോട്ടുവെച്ചു.

രാജേന്ദ്രന്റെ 5 ആവശ്യങ്ങള്‍ ഇങ്ങനെ

1, വനസംരക്ഷണ നിയമം: ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പിലാക്കിയ വനസംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം. പൊതുജനാഭിപ്രായം തേടിയ ശേഷം ഇതില്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം. എങ്കില്‍ മാത്രമേ ഇടുക്കിയില്‍ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കാനാകൂ.

2, ഭൂമി - വന്യജീവി പ്രശ്‌നങ്ങള്‍: പട്ടയഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും വന്യജീവി ആക്രമണങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ശാശ്വത പരിഹാരം കാണണം.

3, തോട്ടം തൊഴിലാളികളുടെ പുനരധിവാസം: 150 വര്‍ഷത്തോളം പഴക്കമുള്ള ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് രണ്ട് മുറികളുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കണം. ഇതിനായി പ്ലാന്റേഷന്‍ കമ്പനികളുമായി കേന്ദ്രം ചര്‍ച്ച നടത്തണം.

4, ഭാഷാ ന്യൂനപക്ഷം: മൂന്നാറിലെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കണം.

5, അടിസ്ഥാന സൗകര്യങ്ങള്‍: മൂന്നാര്‍ ഫ്ളൈഓവര്‍, ഇടുക്കിയുടെ വികസനം, പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹോസ്റ്റലുകള്‍ എന്നിവ നടപ്പിലാക്കണം.

താന്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും അവര്‍ വിചാരിച്ചാല്‍ നടക്കാവുന്ന കാര്യങ്ങളേ ഇതിലുള്ളൂ എന്നും രാജേന്ദ്രന്‍പ്രതികരിച്ചു. 2006 മുതല്‍ 2021 വരെ മൂന്ന് തവണ സി.പി.എമ്മിനെ പ്രതിനിധീകരിച്ച രാജേന്ദ്രനെ ബിജെപി പാളയത്തിലെത്തിക്കാന്‍ കേരള-തമിഴ്നാട് ഘടകങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. പഴയ പാര്‍ട്ടി ബന്ധങ്ങളെക്കുറിച്ചോ സി.പി.എമ്മിനെക്കുറിച്ചോ യാതൊരു കുറ്റപ്പെടുത്തലിനും താനില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇടുക്കിയുടെ വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ ഉറപ്പിനായി കാത്തിരിക്കുകയാണ് രാജേന്ദ്രന്‍.

രാജേന്ദ്രന്റെ ആവശ്യങ്ങള്‍ ബിജെപിയും അംഗീകരിക്കും. ജനകീയ പ്രശ്‌നമായതിനാല്‍ അംഗീകരിക്കാതിരിക്കേണ്ട കാര്യമില്ല. ദേവികുളത്ത് രാജേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്. ഈ വഴിക്കാണ് ചര്‍ച്ചകള്‍

Tags:    

Similar News