'സിപിഎമ്മിന്റെ മാതൃക സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പരാതി ഡിജിപിക്ക് കൈമാറിയത്; പാര്‍ട്ടിയുടെ തീരുമാനത്തോടൊപ്പം ഉണ്ടാകും': അടൂര്‍ പ്രകാശ്

'സിപിഎമ്മിന്റെ മാതൃക സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പരാതി ഡിജിപിക്ക് കൈമാറിയത്

Update: 2025-12-03 08:39 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയ കെപിസിസി നടപടി മാതൃകയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചുതന്ന മുന്‍മാതൃകകളെ സ്വീകരിക്കുകയാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുന്നതിന് പകരം കമ്മീഷനെ നിയമിക്കുമായിരുന്നു. ആ കമ്മീഷന്‍ കേസ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നടപടിയെടുക്കാതെ കാത്തിരിക്കേണ്ടിവരുമെന്നതാണ് എല്‍ഡിഎഫിന്റെ മാതൃകയെന്നും രാഹുലിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നടപടി മാതൃകാപരമെന്നും യുഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

'എല്‍ഡിഎഫിന്റെ മാതൃക സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാവാത്തതുകൊണ്ടാണ് പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയത്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഉണ്ടാകും. രാഹുലിനെ പിന്തുണച്ച് നേരത്തെയും അഭിപ്രായം പറഞ്ഞിട്ടില്ല'. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിവിധി പുറത്തുവരട്ടെയെന്നും ബാക്കി പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്‍ഡിഎഫ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനി ഉയര്‍ന്നുവരികയില്ലെന്ന് അവര്‍ ഉറപ്പിച്ചുകഴിഞ്ഞു. കെപിസിസി എടുക്കുന്ന എല്ലാ തീരുമാനത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും യോജിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനിരിക്കുകയാണ് കെപിസിസി നേതൃത്വം. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി പീഡനപരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെയാണ് കെപിസിസി നിലപാട് കടുപ്പിച്ചിരിക്കുന്നത്. യുവതി നല്‍കിയ പരാതി കെപിസിസി ഡിജിപിക്ക് കൈമാറി.

Tags:    

Similar News