'നിലപാടുകളിൽ തെറ്റ് പറ്റിയിട്ടില്ല, കമ്മ്യൂണിറ്റ് സർക്കാരിനെതിരെയായിരുന്നു എന്റെ പോരാട്ടം'; അടാട്ടേക്ക് തിരിച്ച്‌ നടക്കുകയാണ്; സ്ഥാനാർഥിയാകുമെന്ന വാർത്തയ്ക്ക് പിന്നാലെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അനിൽ അക്കര

Update: 2025-11-20 07:54 GMT

കോഴിക്കോട്: 2021 നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ് വീണ്ടും പങ്കുവെച്ച് വടക്കാഞ്ചേരി മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കര. തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത പുറത്തായതിന് പിന്നാലെയാണ് പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താൻ അടാട്ടേക്ക് തിരിച്ച്‌ നടക്കുകയാണെന്ന് എഫ്.ബി പോസ്റ്റിൽ അനിൽ അക്കര കുറിച്ചത്.

നമുക്ക് നമ്മുടെ പാർട്ടിയെ സംസ്ഥാനത്തെ ഒന്നാമത്തെ പാർട്ടിയാക്കേണ്ടേ?. ഒരു മുൻ നിയമസഭ അംഗം എന്ന നിലയിൽ തനിക്ക് കിട്ടുന്ന സാധ്യതകളെ പാർട്ടിക്കായി വിനിയോഗിക്കും. 2025ലെ പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് എന്നീ തെരഞ്ഞെടുകളിൽ യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള കഠിന പരിശ്രമം നടത്തുമെന്നും അനിൽ അക്കര എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.

അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ തെരഞ്ഞെടുപ്പിൽ എന്നോടൊപ്പം പ്രവർത്തിച്ചവർക്കും,

എനിക്ക് വോട്ട് രേഖപ്പെടുത്തിയവർക്കും

എന്റെ നന്മ ആഗ്രഹിച്ചവർക്കും

പ്രതീക്ഷിച്ച വിജയം എനിക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ല.

ഞാൻ എല്ലാവരോടും എന്റെ

സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഞാൻ സ്വീകരിച്ച എന്റെ നിലപാടുകളിൽ

തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നില്ല.

എന്നാൽ കാലഘട്ടത്തിനനുസരിച്ച്‌

മാറിയ ഒരു കമ്മ്യൂണിറ്റ് സർക്കാരിനെതിരെയായിരുന്നു

എന്റെ പോരാട്ടമെന്നെ

എന്ന ധാരണ എനിക്ക് ഉണ്ടായിരുന്നെങ്കിൽ,

ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ

എന്നാൽ ആ മാറ്റം അനിൽ അക്കരക്ക്

ഉൾക്കൊള്ളാവുന്നതല്ല.

അഴിമതിക്കെതിരായ നിലപാടിൽ

വെള്ളം ചേർക്കാൻ കഴിയില്ല.

പലരും വിളിക്കുന്നു സ്നേഹത്തോടെ പറയുന്നു വീണ്ടും തെരഞ്ഞെടുപ്പിൽ

മത്സരിക്കണം.

അടാട്ട് ഗ്രാമ പഞ്ചായത്ത്‌ 2000

മുതൽ തുടർച്ചയായി യുഡിഎഫ്

ഭരിച്ച പഞ്ചായത്ത്‌ ഇത്തവണ

നമുക്ക് നഷ്ടപ്പെട്ടു, 2000 ത്തിൽ

ഞാൻ മെമ്പറായ വാർഡിൽ ബിജെപി ജയിച്ചു. ഇതെല്ലാം ഞാൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ

തിരിച്ച് കിട്ടുമോ?

നമുക്ക് നമ്മുടെ പാർട്ടിയെ സംസ്ഥാനത്തെ ഒന്നാമത്തെ പാർട്ടിയാക്കേണ്ടേ?

ഒരു മുൻ നിയമ സഭ മെമ്പർ എന്നനിലയിൽ എനിക്ക് കിട്ടുന്ന സാധ്യത ഞാൻ എന്റെ പാർട്ടിക്കായി ഞാൻ വിനിയോഗിക്കും,

2025 ലെ പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭതെരഞ്ഞെടുപ്പ്

ഈ തെരഞ്ഞെടുകളിൽ

യുഡിഎഫിനെ വിജയിപ്പിക്കാനുള്ള

കഠിന പരിശ്രമം ഞാൻ നടത്തും.

ഞാൻ തിരിച്ച്‌ നടക്കുകയാണ്,

അടാട്ടേക്ക്,

സ്നേഹപൂർവ്വം

അനിൽ അക്കര.

മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനെ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയാക്കിയതിന് സമാനമായ ഒരു നീക്കമാണിത്. തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അടാട്ടേക്ക് വർഷങ്ങൾക്ക് ശേഷമാണ് അനിൽ അക്കരയുടെ തിരിച്ചുവരവ്. 2000 മുതൽ 2010 വരെ അദ്ദേഹം അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഈ കാലയളവിൽ 2000-2003 വരെ വൈസ് പ്രസിഡന്റായും, 2003 മുതൽ 2010 വരെ പ്രസിഡന്റായും അദ്ദേഹം മികച്ച ഭരണം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലയളവിലാണ് അടാട്ട് പഞ്ചായത്തിന് മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചത്.

ഇതോടെ അനിൽ അക്കര കോൺഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ താരമായി മാറി. 2000-ലെ കന്നിയങ്കത്തിൽ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ജില്ലാ പഞ്ചായത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 2016-ലാണ് അനിൽ അക്കര വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്ന് 45 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ 11,000 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിന് പിന്നാലെ ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

നിലവിൽ, ഒരു മുൻ നിയമസഭാ അംഗം എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന എല്ലാ സാധ്യതകളും പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ വിജയിപ്പിക്കാൻ കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെതിരെ ലൈഫ് മിഷൻ തട്ടിപ്പ് ആരോപണം ആദ്യമായി ഉന്നയിച്ച നേതാവാണ് അനിൽ അക്കര.

അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ നിയമസഭയിലും പുറത്തും വലിയ വിവാദങ്ങൾക്കും എൽ.ഡി.എഫ് സർക്കാരിന് രാഷ്ട്രീയ തിരിച്ചടിക്കും കാരണമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച വാർഡിലാണ് ഇത്തവണ അനിൽ അക്കര ജനവിധി തേടുന്നത്.

Tags:    

Similar News