ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം

ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Update: 2025-05-31 10:05 GMT

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.പിതാവിന്റെ റെക്കോഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു

പ്രവര്‍ത്തര്‍ക്കൊപ്പം പ്രകടനമായാണ് ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്. അതിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. നിലമ്പൂരില്‍ വന്നിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു യുഡിഎഫിന്റെയും പ്രകടനം. ചില പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.

എം സ്വരാജ് തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. മണ്ഡലത്തിലെത്തിയ സ്വരാജിന് വമ്പിച്ച സ്വീകരണമാണ് കിട്ടിയത്. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്വരാജിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കാത്തുനിന്നത്. 'പോരാളികളുടെ പോരാളീ..' എന്ന മുദ്രാവാക്യത്തോടെയാണ്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വരാജിനെ പ്രവര്‍ത്തകര്‍ വരവേറ്റത്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 'ഈ പിന്തുണ ഞാന്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയാണ്. കൊടിയുടെ നിറങ്ങള്‍ക്കപ്പുറം ലഭിക്കുന്ന പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും കൂടിയുള്ള പിന്തുണയാണ്.'' രാഷ്ട്രീയം നാടിന്റെ നന്മയ്ക്ക് വേണ്ടിയും ഭാവി കേരളത്തിനും വേണ്ടിയുള്ളതാണെന്ന് സ്വരാജ് പറഞ്ഞു.

ഇടതുപക്ഷത്തിന്റേത് വികസനത്തിന്റെ രാഷ്ട്രീയമാണ്. മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കുന്നതിന് നാന്ദിയായി നിയമസഭ ഉപതെരഞ്ഞെടുപ്പ് മാറും. ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്കണമെന്ന തരത്തില്‍ വന്ന പോസ്റ്റുകളൊക്കെ തെരഞ്ഞെടുപ്പ് തമാശയായി കണ്ടാല്‍ മതി. അതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്തു വിടാം. അന്‍വറിന്റെ വിഷയം യുഡിഎഫിന്റെ പ്രശ്‌നമാണ്, അതില്‍ അഭിപ്രായം പറയേണ്ടതില്ല എന്നും സ്വരാജ് പറഞ്ഞു.

Tags:    

Similar News