ആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് 'ഓന്‍ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്'; അതെ ഇപ്പോഴും പറയാനുള്ളൂ..; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി
ആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട
കോഴിക്കോട്: ആര്‍.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ചയാകുകയാണ്. ഇതിനിടെ ഈ വിഷയത്തില്‍ എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച ബിനീഷ് കോടിയേരി രംഗത്തുവന്നു. ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച് മുമ്പ് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ പ്രതികരണമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്:
ആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് 'ഓന്‍ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്' അതെ ഇപ്പോഴും പറയാനുള്ളൂ..
അര്‍ധ ഫാഷിസത്തിന്റെ രീതിയില്‍ അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍.എസ്.എസുമായും ചേര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്.
'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സി.പി.എം സംസ്ഥാന സമിതിയംഗവും നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം. സ്വരാജ് നടത്തിയത്. ജനത പാര്‍ട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്ന് എം. സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭാരതീയ ജനത പാര്‍ട്ടിയുമായി സഹകരിച്ചിട്ടില്ല. ജനത പാര്‍ട്ടി രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതീയ ജനസംഘം പിരിച്ചുവിട്ടത്. ബി.ജെ.പിയുടെ ആദ്യ രൂപമെന്ന് അറിയപ്പെടുന്ന ജനസംഘം പിരിച്ചുവിടുകയാണ് ചെയ്തത്. ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. 1977ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഉണ്ടാവും മൊറാര്‍ജി ദേശായി സര്‍ക്കാറിനെ നയിക്കുകയും ചെയ്തു.
പിന്നാലെ ആര്‍.എസ്.എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. അതില്‍ വസ്തുതയും ഉണ്ടായിരുന്നു. ഈ സമയത്ത് കേരളത്തിലെ കാസര്‍കോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വന്നു.
ഈ സന്ദര്‍ഭത്തിലാണ് ആര്‍.എസ്.എസിന്റെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയും വോട്ട് വേണ്ടെന്ന് ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ തുടര്‍ന്ന് ആര്‍.എസ്.എസുമായി ഇടതുപക്ഷം അകന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും ചെയ്തു.
ആര്‍.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. 80ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ഥിയായി കാസര്‍കോട് മത്സരിച്ചത് ഒ. രാജഗോപാലാണെന്നും എം. സ്വരാജ് വ്യക്തമാക്കി.