രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം; എംഎല്‍എ ഓഫീസ് പൂട്ടാന്‍ ബിജെപി ശ്രമിച്ചവര്‍ അറസ്റ്റില്‍; പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്ന് ബിജെിപി പ്രവര്‍ത്തകര്‍; രാഹുലിനെ തടയാന്‍ സിപിഎം രംഗത്തുവരാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടെന്ന് പ്രശാന്ത് ശിവന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വരുന്നതില്‍ പ്രതിഷേധം

Update: 2025-09-20 03:52 GMT

പാലക്കാട്: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു മണ്ഡലത്തില്‍ എത്തിയേക്കുമെന്ന സൂചനക്കിടെ എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി. രാവിലെ ഏഴു മണിയോടെ തന്നെ എംഎല്‍എ ഓഫീസ് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പീഡനവീരനായ എംഎല്‍എയെ പാലക്കാടിന് വേണ്ടെന്നും രാഹുല്‍ പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു വേണ്ടിയും ഒരു സംഘം എത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്. ഓഫീസിനു മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

പീഡന വീരന്‍ പാലക്കാടിന് വേണ്ട എന്ന് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഇവരുടെ കയ്യിലുണ്ട്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസെത്തി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

എംഎല്‍എയുടെ ഓഫീസിന്റെ ഗേറ്റ് ബിജെപി പ്രവര്‍ത്തകര്‍ പൂട്ടാന്‍ ശ്രമിച്ചതോടെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലെതിരായ പ്രതിഷേധം നടത്താതെ പിന്നോട്ടുപോയ നടപടിയില്‍ സിപിഎമ്മിനെതിരെയും ബിജെപി രംഗത്തുവന്നു. രാഹുലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് സിപിഎം എന്തുകൊണ്ട് പിന്നോക്കം പോയെന്ന ചോദ്യവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടാണ് സിപിഎമ്മിന്റെ പിന്‍വാങ്ങലെന്ന് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തില്‍ തുടരാനാണ് സാധ്യത എന്നായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്‌ഐയും മുന്നറിയിപ്പ് നല്‍കുന്നത്. എംഎല്‍എ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചതായും വിവരം ഉണ്ട്.

മണ്ഡലത്തിലെത്തുന്ന രാഹുല്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.

Tags:    

Similar News