സ്വപ്നവുമില്ല, പ്രായോഗികതയുമില്ല, ബജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്; അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം; പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടെന്ന് രമേശ് ചെന്നിത്തല

ബജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: ചെന്നിത്തല

Update: 2026-01-29 11:17 GMT

തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വെറും തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാര്‍ത്ഥ്യബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റില്‍ സ്വപ്നവുമില്ല, പ്രായോഗികതയുമില്ല. ഇതൊരു തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള ചില പൊള്ളയായ പ്രഖ്യാപനങ്ങളടങ്ങിയ യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു ബജറ്റാണിത്.

ഇവിടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ശതമാനത്തില്‍ പോലും പദ്ധതി ചെലവ് ഉണ്ടായിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ഈ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. അത് ആരും വിശ്വസിക്കാന്‍ പോകുന്നില്ല. ഇനി ഈ ഗവണ്‍മെന്റിന് ആകെ ഒന്നര മാസമാണ് ബാക്കിയുള്ളത്. ഈ ഒന്നര മാസത്തിനുള്ളില്‍ ഏത് പദ്ധതിയാണ് നടപ്പാക്കാന്‍ കഴിയുന്നത്? അപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്ന് വ്യക്തം.

തോമസ് ഐസക്ക് ധനകാര്യമന്ത്രി ആയിരുന്നപ്പോള്‍ 2500 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല. വയനാട് പാക്കേജ്, ഇടുക്കി പാക്കേജ് ഒന്നും നടന്നില്ല. പ്രഖ്യാപനങ്ങള്‍ അല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒന്നും ഈ ബജറ്റില്‍ ഇല്ല. ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചെറിയൊരു തുക വെച്ചു എന്നല്ലാതെ വേറെ എന്താണുള്ളത്? ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടുമില്ല.

ബജറ്റില്‍ പറയുന്നു കെ റെയില്‍ നടപ്പാക്കുമെന്ന്. ഇതൊക്കെ ആളുകളെ കളിപ്പിക്കാന്‍ വേണ്ടിയാണ്. ആ മഞ്ഞക്കുറ്റി ഒന്ന് പിഴുതുകളയണം എന്ന അഭ്യര്‍ത്ഥനയേ സര്‍ക്കാരിനോടുള്ളു. ആളുകള്‍ വളരെ ബുദ്ധിമുട്ടിയിരിക്കുകയാണ്. എന്നിട്ടും ഈ ബഡ്ജറ്റില്‍ പറയുകയാണ് കെ റെയില്‍ നടപ്പാക്കുമെന്ന്.

ഒരു ഭാഗത്ത് അതിവേഗ പാതയുണ്ടാകുമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കെ-റെയില്‍ എന്ന് പറയുന്നു. ഏതാണ് ശരി? ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. ഒറു വ്യക്്തതയുമില്ല. കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ചോദിച്ചാല്‍ അതിന്റെ ഡി.പി.ആര്‍ കാണാതെ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. പക്ഷേ ഡി.പി.ആര്‍ കാണണ്ടേ?

കെ-റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല, വന്‍തോതിലുള്ള കടമെടുപ്പ് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ എതിര്‍ത്തത്. റെയില്‍വേ പാളങ്ങളിലെ വളവുകള്‍ നിവര്‍ത്തിയും സിഗ്നലിംഗ് സംവിധാനം പരിഷ്‌കരിച്ചും ഇപ്പോള്‍ നിലവിലുള്ള റെയില്‍വേ പാത തന്നെ വേഗത്തിലാക്കാന്‍ കഴിയും.

കെ ഫോണിനു വേണ്ടി ബഡ്ജറ്റില്‍ പണം മാറ്റിവച്ചുവെന്ന് പറയുന്നു. നിലവില്‍ 'കെ-ഫോണിന്റെ സ്ഥിതി എന്താണ്? ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനമുള്ളത്? എത്ര കോടി രൂപ ചെലവാക്കി? കെ-ഫോണ്‍ ഇപ്പോള്‍ ആരാണ് ഉപയോഗിക്കുന്നത്? ഇതിനൊക്കെ സര്‍ക്കാര്‍ മറുപടി പറയണം.ഇതെല്ലാം തട്ടിക്കൂട്ട് പദ്ധതികളാണ്. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന വെറും തട്ടിപ്പ് വിദ്യകള്‍ മാത്രമാണിത്.

ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് '-ചെന്നിത്തല പറഞ്ഞു.


Tags:    

Similar News