കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് 'കണ്ണേ, കരളേ കെ എസ്സേ..' മുദ്രാവാക്യം; 'പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല'; സമരസംഗമം പരിപാടിക്ക് മുന്നോടിയായി കെ എസിന്റെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡും സ്ഥാപിച്ചു; കണ്ണൂരില്‍ സുധാകര അനുകൂലികളുടെ പ്രതിഷേധം

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എത്തിയപ്പോള്‍ മുഴങ്ങിയത് 'കണ്ണേ, കരളേ കെ എസ്സേ..' മുദ്രാവാക്യം

Update: 2025-07-14 10:57 GMT

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് സമര സംഗമ പരിപാടിയില്‍ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. പരിപാടിക്ക് തൊട്ട് മുന്‍പ് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു. സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു കെ പി. സി. സി ആഹ്വാനപ്രകാരം കണ്ണൂര്‍ ഡി.സി.സി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള്‍ പ്രതിഷേധിച്ചത്.

ചരിത്രത്തിലാദ്യമായാണ് കെ. സുധാകരന്‍ പങ്കെടുക്കാതെ കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ് പൊതുപരിപാടി നടക്കുന്നത്. എറണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. കെ.പി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, യു ഡി. എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാകളൊക്കെ സംഗമ നഗരയിലേക്ക് കടന്നു വരുമ്പോഴും സുധാകരന് അനുകൂലമായി കണ്ണൂരിലൊന്നേ നേതാവുള്ളുവെന്ന മുദ്രാവാക്യം വിളികളുണ്ടായി.

'കണ്ണേ, കരളേ കെ എസ്സേ. മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 'പ്രവര്‍ത്തകന്റെ ഹൃദയത്തലാണ്.. അധികാരത്തിന്റെ ചില്ലുമേടയില്ല, കെഎസ് ഇനിയും തുടരും.. എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. സമര സംഗമ വേദിയില്‍ സുധാകരന്റെ ചിത്രമില്ലാതെ പോസ്റ്റര്‍ പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് കെഎസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സമര സംഗമം എന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.


 



കണ്ണൂരിന്റെ സ്വന്തം നേതാവാ സുധാകരന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇതോടെ എന്നാല്‍ പോസ്റ്ററിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്‍ അുകൂലി ജയന്ത് ദിനേശ് രംഗത്തെത്തുകയായിരുന്നു. 'കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും തന്നെ ജനിച്ചിട്ടില്ല', എന്നായിരുന്നു ജയന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ എസ് അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെയും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു. ഇതിന് ശേഷം ഇപ്പോള്‍ പരിപാടിക്ക് നേതാക്കള്‍ എത്തിയപ്പോഴാണ് കെ സുധാകരന്‍ അനുകൂലികള്‍ പ്രതിഷേധിച്ചത്. കണ്ണൂരിന്റെ പ്രിയ നേതാവായ സുധാകരനെ പാര്‍ട്ടി തഴയുന്നു എന്ന വികാരം അണികളില്‍ ശക്തമാണ്.

Tags:    

Similar News