സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ 'പുണ്യാളന്‍' വിവാദം

Update: 2025-06-10 09:49 GMT

കൊച്ചി: സിപിഐയില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം ഒറ്റപ്പെടുന്നുവോ? ബിനോയ് വിശ്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍ എന്നിവരുടെ ശബ്ദരേഖ പുറത്തു വരുമ്പോള്‍ തെളിയുന്നത് സിപിഐയിലെ വിഭാഗീയതയാണ്. കാനം രാജേന്ദ്രനൊപ്പം നിന്ന് അനധികൃതമായി പാര്‍ട്ടി സെക്രട്ടറിയായ ബിനോയ് വിശ്വത്തെ കടന്നാക്രമിക്കുന്നതാണ് പുറത്തു വന്ന ശബ്ദ സന്ദേശം. എറണാകുളത്ത് പി രാജുവിന്റെ മരണത്തോടെ തന്നെ ചില വിവാദങ്ങള്‍ തുടങ്ങിയിരുന്നു. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കള്‍ പറയുന്നു.

സിപിഐയുടെ സമ്മേളനകാലത്താണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ കഴിഞ്ഞ ദിവസം പരിഹാസത്തോടെയാണ് ബിനോയ് വിശ്വം തള്ളിക്കളഞ്ഞത്. അതൊക്കെ മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തായത്. ഇതോടെ സിപിഐയില്‍ ഭിന്നതയുണ്ടെന്നും വ്യക്തമായി. ബിനോയ് വിശ്വത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണവും നിലവിലുണ്ട്. സമ്മേളനകാലത്ത്, സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു സംഘം, പാര്‍ട്ടി സെക്രട്ടറിക്കെതിരെ തിരിയുന്നു എന്നത് ശ്രദ്ധേയമാണ്. സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കഴിവ് ബിനോയ് വിശ്വത്തിനില്ല എന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്.

'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്. ബാക്കിയുള്ളവര്‍ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ', എന്നാണ് കെ.എം. ദിനകരന്‍ പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,'എക്സിക്യുട്ടീവിലെ ആര്‍ക്കും ബിനോയ് വിശ്വത്തെ താല്‍പര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,' എന്നുമാണ് കമല സദാനന്ദന്‍ മറുപടി പറയുന്നത്. ശബ്ദരേഖയെക്കുറിച്ച് അറിയില്ല എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. സമ്മേളന കാലയളവില്‍ അംഗങ്ങള്‍ അച്ചടക്കലംഘനം നടത്തിയാല്‍ സാധാരണഗതിയില്‍ ആ ഘട്ടത്തില്‍ നടപടി എടുക്കാറില്ല. അതുകൊണ്ട് തന്നെ ശബ്ദരേഖയിലെ നേതാക്കള്‍ക്ക് എന്തു സംഭവിക്കുമെന്നതും നിര്‍ണ്ണായകമാണ്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് സംസ്ഥാന നിര്‍വാഹക സമിതിയംഗം കമല സദാനന്ദന്‍ ആക്ഷേപിക്കുന്നുണ്ട്. സി.പി.ഐയില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന എറണാകുളത്തുനിന്നാണ് നേതാക്കളുടെ അടക്കംപറച്ചില്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവരുന്നത്. കമല സദാനന്ദനും കെ.എം.ദിനകരനും യാത്രക്കിടെ പറയുന്ന കാര്യങ്ങളാണ് ശബ്ദരേഖയുടെ ഉള്ളടക്കം. വിഭാഗീയതയുടെ പേരില്‍ കെ.പി.വിശ്വനാഥനെതിരെ നടപടിയെടുക്കുന്നത് സംസാരിച്ചാണ് തുടക്കം. പാര്‍ട്ടിയില്‍ പോലും ഇതുവരെ ഉയരാത്ത ആക്ഷേപമാണ് കമല സദാനന്ദന്‍ ബിനോയിയുടെ സഹോദരിയെപറ്റി പറഞ്ഞതെന്ന് സി.പി.ഐ നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ കമല പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വിമര്‍ശനങ്ങളാണ്. മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ നേതൃത്വത്തിനെതിരെ കലാപമുണ്ടായപ്പോള്‍ ബിനോയ് വിശ്വം സ്വീകരിച്ച നിലപാടിനെ മറ്റൊരു നേതാവ് കടുത്തഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ കൂടിക്കൊടുക്കുന്നുണ്ട് ദിനകരന്‍.

Tags:    

Similar News