കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിനോയ് കുര്യന്‍ മത്സരിക്കും; പി. പി ദിവ്യയ്ക്കു പകരം ഇക്കുറി മത്സരിക്കാന്‍ എസ്എഫ്‌ഐ നേതാവ് അനുശ്രീ; പിണറായി ഡിവിഷനില്‍ നിന്നും അനുശ്രീ ജനവിധി തേടും

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബിനോയ് കുര്യന്‍ മത്സരിക്കും

Update: 2025-11-08 15:03 GMT

കണ്ണൂര്‍: മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായി പാര്‍ട്ടി അച്ചടക്കനടപടി നേരിട്ടു തരം താഴ്ത്തപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യ്ക്ക് ഇക്കുറി മത്സരിക്കാന്‍ അവസരമില്ല. ദിവ്യയ്ക്കു പകരം എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നത്. പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ ജനവിധി തേടുക.

നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് അനുശ്രീ. പുതുമുഖങ്ങളെ അണിനിരത്തിയാണ് സി.പി.എംഇക്കുറി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്. ജയിച്ചാല്‍അനുശ്രീ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകും. നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.കെ രത്‌നകുമാരി മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിലവിലുള്ള വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ജനവിധി തേടും. ഇരിട്ടി സ്വദേശിയായ ബിനോയ് കുര്യന്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്. നേരത്തെ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിനോയ് കുര്യന്‍ സണ്ണി ജോസഫിനോട് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. എസ്. എഫ്. ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡി.വൈ.എഫ്.ഐ മുന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹിയുമായിരുന്നു.

ജില്ലാ പഞ്ചായത്തിലേക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എം.സുരേന്ദ്രന്റെയും കെ.വി ഗോപിനാഥിന്റെയും പേര്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ബിനോയ് കുര്യനെജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു ശനിയാഴ്ച്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗവും അംഗീകരിച്ചു. അതേസമയം എല്‍.ഡി.എഫ് സീറ്റു വിഭജനം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. സി.പി.ഐ, കേരള കോണ്‍ഗ്രസ് എം , കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളുമായാണ് സീറ്റ് വിഭജന ചര്‍ച്ച നടത്തിവരുന്നത്.

Tags:    

Similar News