'സുഡാപ്പിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ വോട്ട് വേണം'; സ്വരാജിന് വോട്ടു ചോദിച്ചുള്ള സിപിഎം നേതാവിന്റെ പ്രസംഗം വിവാദത്തില്‍

'സുഡാപ്പിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ വോട്ട് വേണം'

Update: 2025-06-02 07:01 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയെന്നോ സുഡാപ്പിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും വോട്ട് വേണമെന്ന് സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പ്രസംഗമാണ് വിവാദത്തിലായത്. മനുഷ്യന്റെ പിന്തുണയാണ് വേണ്ടതെന്നും സിദ്ദിഖ് പറയുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം.

പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും പിന്തുണ തേടുകയാണെന്നാണ് സിപിഎം നേതാവ് വ്യക്തമാക്കുന്നത്.

'നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റേയും സര്‍പ്പണമാണ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപ്പിയെന്നോ ജമാ അത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ല. എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നത്', ടി എം സിദ്ദിഖ് പറഞ്ഞു. പ്രസംഗം എതിര്‍കക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നത്തെ വാഹന പര്യടനം രാവിലെ 8 ന് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിച്ചത്. ഇന്ന് ഉച്ചക്ക് 3 ന് തോണിപൊയിലില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെന്‍ഷനുകളും എല്‍ഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.

Tags:    

Similar News