ശിവന്‍കുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം; പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും; ഇ പി ജയരാജന്‍

ശിവന്‍കുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം

Update: 2025-10-29 10:40 GMT

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ കണ്ണൂരില്‍ എഐവൈഎഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചത് തെറ്റാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. ഇവിടെ കോലം കത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ്. ഇവിടെ അവരുടെ കോലമാണോ കത്തിക്കേണ്ടതെന്നും ജയരാജന്‍ ചോദിച്ചു.

പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിനെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ ശക്തികേന്ദ്രമാണ് കേരളം. ആ കേരളത്തിലുണ്ടാകുന്ന പോറലുകള്‍ കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ശക്തികളെയും വല്ലാതെ ഉത്കണ്ഠപ്പെടുത്തും.

അത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും നല്ല രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. ഉള്ള കാര്യങ്ങളെല്ലാം പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അങ്ങനെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂവെന്നും ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

രാജ്യം അപകടപ്പെടുകയാണ് ഇപ്പോഴിതാ എസ്ഐആര്‍ വന്നിരിക്കുകയാണ്. ബിഹാറില്‍ നിന്നും ലക്ഷക്കണക്കിനാളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ആ ആപത്തിനെതിരെയാണ് പൊരുതേണ്ടത്. അത്തരം ഫാസിസ്റ്റ് ഭീകരതയുടെ രൂപങ്ങളെയാണ് അഗ്നിക്കിരയാക്കേണ്ടത്. അതിനു പകരം ഇവിടെ എന്തെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ ഓരോരുത്തരും പരിശോധിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News